ബിബിസി ഡോക്യുമെന്ററി; തലസ്ഥാനത്ത് വ്യാപക സംഘർഷം, ഏഴു തവണ ജലപീരങ്കി പ്രയോഗം
Mail This Article
തിരുവനന്തപുരം∙ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശനത്തെച്ചൊല്ലി തലസ്ഥാനത്ത് വ്യാപക സംഘർഷം നടന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വൈകിട്ട് മാനവീയം വീഥിയിൽ ഡോക്യുമെന്ററി പ്രദർശനം നടന്നു. പ്രദർശനം തടയാനെത്തിയ ബിജെപി യുവമോർച്ച പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. യുവമോർച്ച പ്രവർത്തകരെ പിന്നീട് അറസ്റ്റു ചെയ്തു നീക്കിയ ശേഷം പ്രദർശനം തുടർന്നു. വൈകിട്ട് ആറിന് പൂജപ്പുരയിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും തടയുമെന്ന് ബിജെപിയും പ്രഖ്യാപിച്ചതോടെ വൻ പൊലീസ് സംഘത്തെ വിന്യസിച്ചു.
പൂജപ്പുര മണ്ഡപം കേന്ദ്രീകരിച്ച് ബിജെപി പ്രവർത്തകർ സംഘടിക്കുമെന്ന സൂചന ലഭിച്ചതോട അവിടെ ബാരിക്കേഡ് തീർത്ത് പൊലീസ് കാവലൊരുക്കി. മുടവൻമുകളിലേക്ക് പോകുന്ന റോഡിൽ നൂറ് മീറ്റർ അകലെ ഡിവൈഎഫ്ഐ ഡോക്യുമെന്ററി പ്രദർശനത്തിനും സംഘടിച്ചു. 6.30ന് ഡോക്യുമെന്ററി പ്രദർശനം തുടങ്ങുമ്പോഴേക്കും ബാരിക്കേഡ് തകർത്ത് വരാൻ ശ്രമിച്ച ബിജെപിയുടെ വനിതാ പ്രവർത്തകർക്കെതിരെയുൾപ്പെടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഏഴു തവണയാണ് പൊലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നത്. 1 മണിക്കൂർ നീണ്ട സംഘർഷാവസ്ഥ നിലനിന്നു. പ്രദർശനത്തിനൊടുവിൽ ഡി വൈ എഫ് ഐ പ്രവർത്തകർ പിരിഞ്ഞു പോയി. പിന്നീട് ബിജെപി പ്രവർത്തകരും മടങ്ങി. സംഘർഷത്തിനിടെ തളർന്നു വീണ ബിജെപി പ്രവർത്തകയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ , ഡിവൈഎഫ്ഐ നേതാവ് ഷിജുഖാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രദർശനം നടന്നത്.