ADVERTISEMENT

പാലോട്∙ തന്റെ പഠന ചെലവിന് കേക്ക് നിർമാണത്തിലൂടെ വരുമാനം കണ്ടെത്തി രക്ഷിതാക്കൾക്ക് കൈത്താങ്ങും മറ്റുള്ളവർക്ക് മാതൃകയും പ്രചോദനവുമായി മാറുകയാണ് എംബിബിഎസ് വിദ്യാർഥി മടത്തറ കലയപുരം ആതിര ഭവനിൽ ആതിര. ചൈനയിൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ ഹൗസ് സർജൻസി വിദ്യാർഥിയായ ആതിര കോവിഡ് പ്രതിസന്ധിയെ തുടർന്നു ഒരു വർഷത്തിനു മുൻപാണ് നാട്ടിലെത്തിയത്. 

ചിത്രകാരി കൂടിയായ ഈ മിടുക്കി അധിക വരുമാനം ലക്ഷ്യമിട്ട് ആദ്യം ചിത്രങ്ങൾ വരച്ചു വിൽപന നടത്താൻ തുടങ്ങിയെങ്കിലും അതു വേണ്ടത്ര വിജയിച്ചില്ല. എന്നിട്ടും വെറുതേയിരുന്നില്ല. ഒൻപതു മാസങ്ങൾക്ക് മുൻപ് കേക്ക് നിർമാണം ആരംഭിച്ചു. ആദ്യം പ്രാദേശികമായും ബന്ധുക്കൾക്കും സുഹൃത്തുകൾക്കും നൽകി. പിന്നാലെ ഇൻസ്റ്റഗ്രാമിൽ cake 0’ clock എന്ന പേരിൽ അക്കൗണ്ട് തുടങ്ങി അതിൽ കേക്കിന്റെ പടവും വിവരങ്ങളും പോസ്റ്റ്‌ ചെയ്യാൻ തുടങ്ങി. 

ചുരുങ്ങിയ സമയം കൊണ്ടു തന്നെ കേക്കിനു നല്ല ഡിമാൻഡായി. സീരിയൽ -സിനിമ മേഖലകളിൽ നിന്നുവരെ ഓർഡറുകൾ ലഭിച്ചു. അതിൽ നിന്നും ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചു. എന്നാൽ ഈ കേക്ക് നിർമിക്കുന്ന ആൾ ഒരു എംബിബിഎസ് വിദ്യാർഥി ആണെന്ന് ആർക്കും അറിയില്ല. ഓർഡർ കൃത്യസമയത്ത് പറയുന്ന സ്ഥലത്ത് എത്തിക്കും. സാധാരണക്കാരായ നിരവധി പേരെ സഹായിക്കുകയും ചെയ്തു വരുന്നു. അടുത്ത മാസം പഠനത്തിനായി ചൈനയിലേക്ക് പോകും. 

എന്നാലും കേക്ക് വിതരണം മുടങ്ങാതിരിക്കാൻ നിർമാണം അമ്മ അടക്കമുള്ളവരെ പഠിപ്പിച്ചു വിതരണത്തിന് സംവിധാനമൊരുക്കിയിട്ടുണ്ട്. പരിശ്രമത്തിന്റെ ഫലമായി പഠന വഴികളിലെല്ലാം നൂറുമേനി വിജയം നേടിയ ആതിരയ്ക്ക് മെഡിക്കൽ പഠനത്തിന് സ്കോളർഷിപ്പും ലഭിച്ചു. ഇനി ഒരുവർഷത്തെ ഹൗസ് സർജൻസി പൂർത്തിയാക്കി ഡോക്ടറായി മടങ്ങി സാധാരണക്കാർക്ക് തന്റെ സേവനം ലഭ്യമാക്കുക എന്നതാണ് ആതിരയുടെ ആഗ്രഹം. മെഡിക്കൽ പഠനത്തിന് സ്കോളർഷിപ്പും ഈ മിടുക്കിക്ക് ലഭിച്ചിട്ടുണ്ട്.അജയകുമാർ– അനില ദമ്പതികളുടെ മകളാണ്. സഹോദരി ആരതി ബിഫാമിന് പഠിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com