തിരുവനന്തപുരം∙ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ചു ദേശീയ പതാക ഉയർത്തിയ ശേഷം ഗവർണർ പരേഡ് പരിശോധിച്ചു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ആന്റണി രാജു, വി.ശിവൻകുട്ടി, ജി.ആർ അനിൽ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, മേയർ മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ഗവർണറുടെ പത്‌നി രേഷ്മ ആരിഫ്, മുഖ്യമന്ത്രിയുടെ പത്‌നി കമല തുടങ്ങിയവർ സന്നിഹിതരായിരുന്നു.
റിപ്പബ്ലിക് ദിന പരേഡ് നയിച്ചത് ഇന്ത്യൻ ആർമിയുടെ ഇൻഫൻട്രി ബ്രിഗേഡ് ഹെഡ്ക്വാർട്ടേഴ്‌സ് 91 ലെ മേജർ സി.എസ്.ആനന്ദ്, വ്യോമസേന ദക്ഷിണ എയർ കമാൻഡ് സ്‌ക്വാഡ്രൺ ലീഡർ പ്രദീക് കുമാർ ശർമ എന്നിവർ. 11 സായുധ വിഭാഗങ്ങളും 10 സായുധേതര വിഭാഗങ്ങളും അശ്വാരൂഢ സേനയും മൂന്ന് ബാൻഡ് സംഘങ്ങളും പരേഡിൽ അണിനിരന്നു.
കരസേന, വ്യോമസേന, ആർപിഎഫ്, കർണാടക വനിതാ പൊലീസ് നാലാം ബറ്റാലിയൻ, മലബാർ സ്‌പെഷൽ പൊലീസ്, സ്‌പെഷൽ ആംഡ് പൊലീസ്, കേരള ആംഡ് വനിതാ പൊലീസ് ബറ്റാലിയൻ, ഇന്ത്യ റിസർവ് ബറ്റാലിയൻ, തിരുവനന്തപുരം സിറ്റി പൊലീസ്, ജയിൽ വകുപ്പ്, എക്‌സൈസ് വകുപ്പ് എന്നിവയുടെ പ്ലറ്റൂണുകളും പങ്കെടുത്തു. നിയമസഭാങ്കണത്തിൽ സ്പീക്കർ എ.എൻ. ഷംസീർ ദേശീയ പതാക ഉയർത്തി.
ലൈഫ് പദ്ധതി രാജ്യത്തിന്റെ സ്വപ്നങ്ങൾക്ക് കരുത്തു പകരുന്നത്: ഗവർണർ
എല്ലാവർക്കും സ്വന്തം വീട് എന്ന ലക്ഷ്യത്തോടെ കേരളം നടപ്പാക്കുന്ന ലൈഫ് പദ്ധതി ഈ ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ സ്വപ്‌നങ്ങൾക്കു കരുത്തുപകരുന്നതാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൃഷി, പരിസ്ഥിതി, ഭവന നിർമാണം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് ഊന്നൽ നൽകി നവകേരള സൃഷ്ടിയെന്ന കാഴ്ചപ്പാടോടെയാണു സർക്കാർ പ്രവർത്തിക്കുന്നത്.
സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു ഗവർണർ. കേരള സ്റ്റാർട്ടപ്പ് മിഷൻ ഏഷ്യയിലെ മുൻനിര പ്രകടനക്കാരായി അംഗീകരിക്കപ്പെട്ടത് രാജ്യത്തിന് പ്രേരകശക്തിയാണ്. നിതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. 2022ലെ ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് പ്രകാരം യുവാക്കളുടെ തൊഴിൽ ലഭ്യതയിൽ കേരളം മൂന്നാം സ്ഥാനത്താണ്.
മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യത്തിനു പുറത്തേക്കും ഉന്നത വിദ്യാഭ്യാസത്തിനായുള്ള വിദ്യാർഥികളുടെ ഒഴുക്ക് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്നും ഗവർണർ പറഞ്ഞു.