ADVERTISEMENT

തിരുവനന്തപുരം∙ പ്രവാസി ക്ഷേമനിധി ബോർഡിലെ രേഖകളിൽ കൃത്രിമം കാണിച്ച് പ്രവാസി പെൻഷൻ തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ. ബോർഡിലെ മുൻ കരാർ ജീവനക്കാരി വെള്ളനാട് സ്വദേശി ലിന , ഏജന്റ് തിരുവല്ല സ്വദേശി ശോഭ എന്നിവരെയാണു കന്റോൺമെന്റ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത്. മുടങ്ങിക്കിടന്ന പ്രവാസി അക്കൗണ്ടുകളിൽ അനർഹരെ ചേർത്തായിരുന്നു തട്ടിപ്പ്. പരാതിയുടെ അടിസ്ഥാനത്തിൽ 99 അക്കൗണ്ടുകൾ പരിശോധിച്ച പൊലീസ് 66 ലക്ഷം രൂപയുടെ ക്രമക്കേടാണ് ഇതുവരെ കണ്ടെത്തിയത്.

അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ സ്വദേശിയായ ക്ഷേമനിധി അംഗം മരിച്ചപ്പോൾ പെൻഷൻ ആനുകൂല്യം ലഭിക്കുമോ എന്നറിയാൻ ഭാര്യ ബോർഡിനെ സമീപിച്ചതോടെയാണു തട്ടിപ്പു വെളിയിൽ വന്നത്. ഇദ്ദേഹത്തിന് അനുവദിച്ച തിരിച്ചറിയൽ നമ്പറിൽ ഇപ്പോൾ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നത് പത്തനംതിട്ട സ്വദേശിയാണ് എന്നറിഞ്ഞതോടെ ഇവർ പൊലീസിനെ സമീപിച്ചു. തുടർന്നു കമ്മിഷണർ അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചു. ബോർഡിൽ 2017ൽ ഓഫിസ് അറ്റൻഡന്റായി ജോലിയിൽ പ്രവേശിച്ച ലിന ഡേറ്റ എൻട്രി ജോലിയും ചെയ്തിരുന്നു. മുടങ്ങിക്കിടന്നതും അംഗം മരിച്ചശേഷം ആരും അന്വേഷിച്ചെത്താത്തുമായ അക്കൗണ്ടുകൾ കണ്ടെത്തിയ ഇവർ തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നു. ബോർഡിലെ വിഹിതം അടയ്ക്കുന്നതിനും മറ്റും ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്ന ശോഭയെ ഇതിനായി കൂട്ടുപിടിച്ചു.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽനിന്നായി കുറെപ്പേരെ കണ്ടെത്തി. നിലവിലുള്ള കുടിശിക അടച്ചു തീർത്താൽ അംഗത്വം നൽകാമെന്നും 60 വയസ്സായാൽ പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. മുടങ്ങിക്കിടന്ന അക്കൗണ്ടുകളിൽ ഇവരുടെ പേരുകൾ തിരുകിക്കയറ്റി. ഇതിനായി രേഖകളിൽ കൃത്രിമം കാണിച്ചു. കുടിശിക തുക ഇവരിൽനിന്നു കൈപ്പറ്റിയെങ്കിലും ബോർഡിൽ അടച്ചില്ല. അടച്ചതായി വ്യാജരേഖയുണ്ടാക്കിയെന്നു പൊലീസ് പറയുന്നു. പൊലീസ് കേസെടുത്തതിനെത്തുടർന്നു ലിനയെ ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. കുടിശിക തുക അടയ്ക്കണമെന്ന് അക്കൗണ്ട് ഉടമകൾക്കു ബോർഡ് നോട്ടിസും നൽകി.

വരും, വിശദമായ അന്വേഷണം

കരാർ ജീവനക്കാരിക്കു മാത്രമായി ഇത്രയും വലിയ ക്രമക്കേട് നടത്താൻ കഴിയുമോ എന്ന സംശയം പൊലീസിനുണ്ട്. വിശദമായ അന്വേഷണം നടത്താനാണു പൊലീസിന്റെ തീരുമാനം. മുഴുവൻ അക്കൗണ്ടുകളും പരിശോധിക്കും. സോഫ്റ്റ്‌വെയറിൽ പഴുതുള്ളതായി അറിഞ്ഞില്ലെന്നാണു ബോർഡ് അധികൃതർ പൊലീസിനു നൽകിയ വിശദീകരണം. ഇതു പൂർണമായി മുഖവിലയ്ക്കെടുത്തിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com