പാറശാല∙നെയ്യാറിലെ ഫ്ലോട്ടിങ് റസ്റ്ററന്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ നിലയിൽ ഭക്ഷണ സാധനങ്ങൾ കണ്ടെത്തി. പൊഴിയൂർ പൊഴിക്കരയ്ക്കു സമീപം നെയ്യാറിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിട്ടുള്ള നാല് റസ്റ്ററന്റുകളിൽ ആണ് പരിശോധന നടന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്ന രീതിയിൽ കോഴി ഇറച്ചി അടക്കമുള്ള സാധനങ്ങൾ സൂക്ഷിച്ച സ്ഥാപനങ്ങൾക്ക് മൂന്നു ദിവസത്തിനകം മറുപടി ആവശ്യപ്പെട്ട് നോട്ടിസ് നൽകി.
വൈദ്യുതി ഇല്ലാത്ത റസ്റ്ററന്റുകളിൽ ഐസ് നിറച്ച ഫ്രീസറിൽ ആണ് ഇറച്ചി സൂക്ഷിച്ചിരുന്നത്. ഇത്തരം സംവിധാനത്തിൽ സൂക്ഷിക്കുന്ന ഇറച്ചി കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്. പലയിടത്തും ഉപയോഗിക്കുന്ന വെള്ളം ഭക്ഷ്യയോഗ്യമല്ലെന്നും കണ്ടെത്തി. ഇത്തരം വെള്ളത്തിൽ ജ്യൂസ് നിർമിച്ചു നൽകരുതെന്ന് കർശന നിർദേശം നൽകി. കോവളം മണ്ഡലം ഭക്ഷ്യ സുരക്ഷാ ഒാഫീസർ പ്രീയയുടെ നേതൃത്വത്തിൽ ആണ് പരിശോധന നടന്നത്. റസ്റ്ററന്റുകളിൽ കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച് അസി കമ്മിഷണർക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കുളത്തൂർ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റുകൾ ലൈസൻസ് ഉൾപ്പെടെ യാതൊരു രേഖകളും ഇല്ലാതെയാണ് വർഷങ്ങളായി പ്രവർത്തിക്കുന്നത്. ഉടമസ്ഥർ പോലും വ്യക്തമല്ലാത്തതിനാൽ ഭക്ഷ്യ വിഷബാധ അടക്കം പ്രശ്നങ്ങൾ ഉണ്ടായാൽ നിയമ നടപടികൾ പോലും സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വ്യത്തിഹീനമായ സാധനങ്ങൾക്കൊപ്പം അമിത വില ഈടാക്കുന്നതായി നേരത്തെയും പരാതികളുണ്ട്.