ADVERTISEMENT

തിരുവനന്തപുരം∙ ബവ്റിജസ് കോർപറേഷനിലെ ജീവനക്കാരുടെ മാനസിക സമ്മർദം കുറയ്ക്കാനും ആരോഗ്യം പരിശോധിക്കാനും ബവ്കോ ആസ്ഥാനത്ത് ഡോക്ടറുടെ സേവനമേർപ്പെടുത്തും. എല്ലാ ആഴ്ചയും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടു വരെയാണു ഡോക്ടറുടെ സേവനം . ബവ്കോ ആസ്ഥാനത്തും ജില്ലയിലെ ഔട്‌ലെറ്റിലുമുള്ളവർക്ക് പ്രയോജനപ്പെടുത്താം. മറ്റു ജില്ലകളിൽനിന്ന് ആസ്ഥാനത്ത് എത്തുന്ന ജീവനക്കാരെയും പരിശോധിക്കും. കൺസൽറ്റേഷൻ സൗജന്യമാണെന്നു ബവ്കോ സിഎംഡി യോഗേഷ് ഗുപ്ത പറഞ്ഞു. അടുത്ത ആഴ്ച മുതൽ ഒപി പ്രവർത്തനം തുടങ്ങും. 

ബവ്കോ ജീവനക്കാർ വലിയ മാനസിക പിരിമുറുക്കം അനുഭവിക്കുന്നതായും ഗുരുതരമായ ജീവിതശൈലീ പ്രശ്നങ്ങൾ നേരിടുന്നതായും കണ്ടെത്തിയിരുന്നു. ഏതാനും മാസം മുൻപു കണ്ണൂരിലെ ബവ്കോ വിൽപനശാലകളിലെ ക്രമക്കേട് പരിശോധിക്കാൻ എത്തിയ വിജിലൻസ് സംഘത്തിനു ജീവനക്കാരുടെ ബാഗുകളിൽ നിന്നു ലഭിച്ചതു കൈക്കൂലിപ്പണമായിരുന്നില്ല, പിരിമുറുക്കത്തിനുള്ള മരുന്നുകളായിരുന്നു. ഇക്കാര്യം അവർ ബവ്കോ ആസ്ഥാനത്തു റിപ്പോർട്ട് ചെയ്തു.

രാവിലെ 9 മുതൽ രാത്രി 9 വരെയാണു വെയർഹൗസിലെയും ഔട്‍ലെറ്റിലെയുമെല്ലാം ജോലി. നാലോ അഞ്ചോ ജീവനക്കാർ ദിവസവും കൈകാര്യം ചെയ്യുന്നതു ലക്ഷക്കണക്കിനു രൂപയാണ്. പണം ബാങ്കിൽ അടയ്ക്കാൻ കഴിയാത്ത ദിവസങ്ങളിൽ ഉറക്കം പോലും നഷ്ടപ്പെടും. പല തരത്തിലുള്ള ആളുകളോടാണ്  ഇടപെടേണ്ടി വരുന്നതും. ഇഷ്ടമുള്ള ബ്രാൻഡ് കിട്ടാത്തതിന് അസഭ്യം പറയുന്നവരും ഏറെ. പലരും മദ്യപിച്ചാണു മദ്യം വാങ്ങാനെത്തുക. സഹികെട്ടു പ്രതികരിച്ചു പോയാൽ മൊബൈലിൽ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കും. 

വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നുവെന്നതാണു മറ്റൊരു പ്രധാന പ്രശ്നം. പലപ്പോഴും ഇരിക്കാൻ പോലും കഴിയില്ല. ജീവനക്കാരുടെ പിരിമുറുക്കം കുറയ്ക്കാനായി കുടുംബസംഗമവും മറ്റും അടുത്തിടെ മാനേജ്മെന്റ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണു ഡോക്ടറുടെ സേവനം ഏർപ്പെടുത്തുന്നത്. ഫലപ്രദമെന്നു കണ്ടാൽ ജില്ലകളിലേക്കു വ്യാപിപ്പിക്കും. മാനേജ്മെന്റിന്റെ തീരുമാനത്തെ ജീവനക്കാർ ഒന്നടങ്കം സ്വാഗതം ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com