രാഷ്ട്രപതിക്ക് സുരക്ഷ, വഴിയടച്ചിടാതെ; ജനത്തെ ബുദ്ധിമുട്ടിക്കുന്ന വാഹനക്കുരുക്ക് ഉണ്ടായില്ല
Mail This Article
തിരുവനന്തപുരം∙ കായംകുളത്ത് നിന്ന് രാഷ്ട്രപതി ദ്രൗപദി മുർമു എത്താൻ വൈകിയെങ്കിലും നഗരത്തിൽ പ്രധാന വീഥികളിൽ ജനത്തെ ബുദ്ധിമുട്ടിക്കുന്ന വാഹനക്കുരുക്ക് ഉണ്ടായില്ല. വിമാനത്താവളത്തിൽ ഹെലികോപ്റ്ററിലെത്തിയ രാഷ്ട്രപതിയെ മേയർ ആര്യാ രാജേന്ദ്രൻ, സിറ്റി പൊലീസ് കമ്മിഷണർ എച്ച്.നാഗരാജുവും ഉന്നത ഉദ്യോഗസ്ഥരും ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രാഷ്ട്രപതിക്ക് ഒപ്പമുണ്ടായിരുന്നു.
നേരിട്ട് ഉദയ് പാലസ് കൺവൻഷൻ സെന്ററിലേക്കാണ് രാഷ്ട്രപതിയെത്തിയത്. പരിപാടിക്കു ശേഷം തിരികെ ഹയാത്ത് റീജൻസിയിൽ വിശ്രമിച്ചു. രാത്രിയിൽ ഗവർണർ ഹയാത്തിൽ വിരുന്ന് ഒരുക്കിയിരുന്നു.രാഷ്ട്രപതി നഗരത്തിലുണ്ടായിരുന്നെങ്കിലും റോഡുകൾ തടസ്സപ്പെടുത്തി യാത്രാസൗകര്യം ഒരുക്കാതെ രാഷ്ട്രപതിയുടെ യാത്രയ്ക്ക് 10 മിനിറ്റ് മാത്രമാണ് റോഡിൽ നിയന്ത്രണം കൊണ്ടുവന്നത്.
പരീക്ഷാക്കാലമായതിനാൽ സ്കൂൾ പരിസരത്തും സ്കൂളിലേക്കുള്ള വഴികളിലും ഗതാഗത കുരുക്ക് ഉണ്ടാകാതിരിക്കാൻ പൊലീസിനെ വിന്യസിച്ചിരുന്നു. ഇന്ന് രാവിലെ കന്യാകുമാരിയിലേക്ക് പോകുന്നതിന് വിമാനത്താവളത്തിലെത്താൻ 8 മണിയോടെ ഹയാത്ത് റീജൻസിയിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന സമയത്ത് ഗതാഗത നിയന്ത്രണമുണ്ടാകും.
വിമൻസ് കോളജ് ജംക്‌ഷൻ, അണ്ടർപാസ്, യൂണിവേഴ്സിറ്റി വഴിയാണ് വിമാനത്താവളത്തിലേക്കും തിരിച്ച് ഹയാത്ത് റീജൻസിയിലേക്കും യാത്ര ചെയ്യുന്നത്. കന്യാകുമാരിയിൽ നിന്ന് 11.25ന് തിരികെ വിമാനത്താവളത്തിലെത്തും. ഉച്ചഭക്ഷണത്തിനു ശേഷമാണു ലക്ഷദ്വീപിലേക്കു പോകുന്നതിനായി വിമാനത്താവളത്തിലെത്തും.