വിവാഹ വാഗ്ദാനം നൽകി വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ
Mail This Article
വിഴിഞ്ഞം∙ സോഷ്യൽ മീഡിയ ആപ് വഴി പരിചയപ്പെട്ട് പീഡിപ്പിച്ചു എന്ന കേസിൽ ദന്ത ഡോക്ടർ അറസ്റ്റിൽ. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് സമീപം സുബിനം ഹൗസിൽ സുബി.എസ്. നായർ (32) ആണ് അറസ്റ്റിലായത്. വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റിന് നേതൃത്വം നൽകി.
വർക്കല കവലയൂരിൽ സുബീസ് ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി എന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 28 കാരിയായ നഗരവാസി വിദ്യാർഥിനിയെ വിഴിഞ്ഞം, കോവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയെ തുടർന്നാണ് പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തതെന്ന് എസ്എച്ച്ഒ പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം പകർത്തിയ വീഡിയോയുടെ പേരിൽ ഭീക്ഷണിപ്പെടുത്തിയതായും പലവട്ടം പീഡിപ്പിച്ചതായും പരാതിയുണ്ട്. പെൺകുട്ടി ഗർഭഛിദ്രത്തിന് വിധേയയായി. വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്.
പ്രതി നേരത്തെ മറ്റൊരു വിവാഹം കഴിച്ചെങ്കിലും വിവാഹ മോചിതനായി. പ്രതിയുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ബലാൽസംഗത്തിനും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും.