പതിനാറുകാരിയെ പീഡിപ്പിച്ച പ്രതി ജാമ്യത്തിൽ ഇറങ്ങി മുങ്ങി; വീട്ടിലെത്തിയപ്പോൾ പൊലീസ് പിടിയിലായി
Mail This Article
വിതുര∙ മൂന്നു മാസം മുൻപു പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിൽ ഇറങ്ങി ഒളിവിൽപ്പോയ പ്രതി വീണ്ടും അറസ്റ്റിലായി. ഇലവുപാലം അടിപറമ്പ് ചോനമല തടത്തരികത്ത് വീട്ടിൽ ഷീജു(32) ആണ് വീണ്ടും അറസ്റ്റിലായത്. കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞതിനെ തുടർന്നു പ്രതിക്കെതിരെ നെടുമങ്ങാട് പോക്സോ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിതുര ഇൻസ്പെക്ടർ എസ്.അജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു.
ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാൾ കുറ്റ കൃത്യത്തിനു ശേഷം വന പ്രദേശങ്ങൾ കേന്ദ്രീകരിച്ചു ഒളിവിൽ കഴിയുന്നതാണു പതിവ്. ജാമ്യത്തിൽ ഇറങ്ങി വനത്തിനുള്ളിലേക്കു മുങ്ങിയിരുന്നു. അപൂർവമായി വീട്ടിൽ വരാറുള്ള ഇയാൾ ഇന്നലെ വീട്ടിലെത്തിയതായി സൂചന ലഭിച്ചിരുന്നു. തുടർന്നാണു പൊലീസ് സംഘം സ്ഥലത്തെത്തി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.