തിരുവനന്തപുരം ∙ ഒരാഴ്ച മുൻപ് പിഎംജി ജംക്‌ഷനിലെ പുല്ലാങ്കുളം വീടിനു മുന്നിൽ നിൽക്കുമ്പോഴാണ് തോമസ് ലോറൻസിനു മുന്നിലേക്ക് ഒരു ടാക്സി വന്നു നിന്നത്. ഡ്രൈവർ വിലാസമെഴുതിയ കടലാസ് കാണിച്ചപ്പോൾ തോമസ് ലോറൻസ് ഞെട്ടി– തന്റെ പിതാവ് പി.ടി.ലോറൻസിന്റെ കയ്യക്ഷരത്തിൽ സ്വന്തം വിലാസം.അത്യധികം ആഹ്ലാദത്തോടെ ആ ടാക്സിയിൽ നിന്നു പുറത്തിറങ്ങിയത് 43 വർഷം മുൻപു തന്റെ പിതാവിന് വൈകാരിക ബന്ധുത്വമുള്ള ഒരാളായിരുന്നു! 1980 ജനുവരി 27 ന്, ആറു മാസം പ്രായമുള്ളപ്പോൾ ഓസ്ട്രേലിയയിലേക്കു ദത്തെടുക്കപ്പെട്ട മലയാളി പെൺകുട്ടി സുബിനി ഹെയ്ഡ്.
രേഖകളിൽ നിന്ന് കേരളത്തിലെ തന്റെ ദത്തെടുക്കൽ നടപടികളുടെ നിയമപരമായ ചുമതല വഹിച്ച പി.ടി.ലോറൻസിന്റെയും ഭാര്യ ഷേർലിയുടെയും വിലാസം കണ്ടെത്തിയതാണ് 43 വർഷത്തിനു ശേഷം സുബിനിയുടെ മടങ്ങി വരവിനു കാരണമായത്. വർക്കലയിലെ റിസോർട്ടിലിരുന്ന് സുബിനി തന്റെ കഥ പറഞ്ഞു:
‘1979 ൽ ജനിച്ച എന്നെ അമ്മ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ഉപേക്ഷിച്ചു. കേരളം കാണാനെത്തിയ ഓസ്ട്രേലിയൻ ദമ്പതികൾ ആൻഡ്രൂ ഡേവിഡ് ഹെയ്ഡും മാർഗോട്ട് ഫ്ലോറൻസ് ഹെയ്ഡും തിരുവനന്തപുരം സെന്റ് ജോസഫ്സ് ഫൗണ്ട്‍ലിങ് ഹോമിൽ നിന്നാണ് ആറു മാസം പ്രായമുള്ള എന്നെ കണ്ടെത്തിയത്. ദത്തെടുക്കാൻ താൽപര്യം അറിയിച്ചു.
ലൂഥറൻസ് സോഷ്യൽ സർവീസസിലെ ഇന്ത്യൻ പ്രതിനിധിയായ പി.ടി.ലോറൻസും ഷേർലിയുമാണ് ദത്തെടുക്കൽ നടപടികൾക്കു സഹായിച്ചതും നേതൃത്വം നൽകിയതും. എന്നെ ദത്തെടുക്കുമ്പോൾ അച്ഛനും അമ്മയ്ക്കും മൂന്നു മക്കളുണ്ടായിരുന്നു. ഇളയവളായ വെനേസയും അവർക്കൊപ്പമെത്തിയിരുന്നു. സ്വന്തം മകളായിത്തന്നെ അവരെന്നെ വളർത്തി.’
പിതാവ് ആൻഡ്രൂ 7 വർഷം മുൻപ് മരിച്ചു. സുബിനി ഓസ്ട്രേലിയയിലെ കൃഷിക്കാരനായ ജേസോട്ടിനെ വിവാഹം കഴിച്ചു. രണ്ടു കുട്ടികളായി. അങ്ങനെയിരിക്കെയാണ് ജന്മനാട് കാണാൻ ആഗ്രഹമുണ്ടാവുന്നത്. ‘എന്നെ ദത്തെടുക്കുമ്പോൾ മാതാപിതാക്കൾക്കൊപ്പമുണ്ടായിരുന്ന വെനേസയെയും കൂട്ടി ഇന്ത്യയിലേക്കു വരികയായിരുന്നു–’ സുബിനി പറഞ്ഞു.
അങ്കമാലിയിലെ ആശുപത്രിയും തിരുവനന്തപുരത്തെ അനാഥാലയവും കണ്ടു. ഇനി കേരളവും തമിഴ്നാടും ഒന്നു ചുറ്റിക്കണ്ടതിനു ശേഷം രണ്ടാഴ്ച കഴിഞ്ഞ് ഓസ്ട്രേലിയയിലേക്കു മടങ്ങും. ഏറ്റവും നന്ദി ദത്തെടുക്കൽ നടപടികൾക്കു നേതൃത്വം നൽകിയ ലോറൻസിനോടും ഷേർലിയോടുമാണെന്ന് സുബിനി പറയുന്നു. ഇരുവരും നേരത്തെ മരിച്ചതിനാൽ കാണാൻ കഴിഞ്ഞില്ലെന്ന വിഷമമുണ്ട്.