തിരുവനന്തപുരം ∙ ‘‘22 വർഷം മുൻപു മരണപ്പെട്ടുപോയ എന്റെ പിതാവിനെ വരെ അധിക്ഷേപിച്ചു കെഎസ്ആർടിസി ബസുകളിൽ പോസ്റ്റർ പതിക്കുകയും സമൂഹമാധ്യമങ്ങളിൽ കുപ്രചാരണം നടത്തുകയും ചെയ്യുന്നു’’– കെഎസ്ആർടിസി ജീവനക്കാരിൽ ഒരു വിഭാഗം തനിക്കെതിരെ നടത്തുന്ന കുപ്രചാരണങ്ങളിൽ വികാരപരമായ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു കെഎസ്ആർടിസി സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ. കഴിഞ്ഞദിവസം കോട്ടയത്തു ക്ലസ്റ്റർ ഓഫിസറുടെ മരണത്തെ തുടർന്നു ചേർന്ന അനുശോചന സമ്മേളനത്തിൽ സിഎംഡിയ്ക്കെതിരെ ഒരു കണ്ടക്ടർ വ്യക്തിപരമായ ആക്ഷേപിച്ചു പ്രസംഗിച്ചിരുന്നു.
ഇൗ ജീവനക്കാരനെ പിന്നീടു സസ്പെൻഡ് ചെയ്തു. വ്യക്തിപരമായി ആക്ഷേപം ചൊരിയുന്നവരുടെ നിലവാരത്തിലേക്കു താഴാൻ തന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നു സിഎംഡി ഫെയ്സ്ബുക്കിൽ കുറിച്ചു. എന്നാൽ ജീവനക്കാരെയും മാനേജ്മെന്റിനെയും തമ്മിൽ തെറ്റിക്കാൻ തെറ്റായ കാര്യങ്ങൾ നിരന്തരം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും കുറിപ്പിൽ ബിജു പ്രഭാകർ പറയുന്നു. കെഎസ്ആർടിസിയിൽ വർഷങ്ങളായി നിലനിൽക്കുന്ന പ്രതിസന്ധിയുടെ മൊത്തം കാരണക്കാരൻ രണ്ടരവർഷം മുൻപു മാത്രം ചാർജ് എടുത്ത സിഎംഡി ആണെന്നുമുള്ള പ്രചാരണമാണു നടക്കുന്നത്.
വെല്ലുവിളികൾ ഏറെ ഉണ്ടായിരുന്നുവെങ്കിലും കൃത്യമായി പഠിച്ചു വ്യക്തമായ കാഴ്ചപ്പാടോടുകൂടി സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും പിന്തുണയോടെ മുന്നോട്ടു പോവുകയാണ്. തൊഴിലാളികൾക്ക് ആദ്യ പരിഗണനകൊടുത്താണ് ഓരോ മാറ്റവും കൊണ്ടുവരുന്നത്. ദീർഘദൂര സർവീസുകളിൽ 12 മുതൽ 16 മണിക്കൂർ വരെ ഡ്രൈവർമാരും കണ്ടക്ടർമാരും തുടർച്ചയായി ഡ്യൂട്ടി എടുക്കേണ്ടി വരുന്നതു റോഡ് അപകടങ്ങൾ വർധിച്ചു വരുന്നതിനും ജീവനക്കാർക്കു മാനസിക സംഘർഷങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു എന്നു മൂന്നു വർഷം ആരോഗ്യവകുപ്പിൽ പ്രവർത്തിച്ച തനിക്കു ബോധ്യമായെന്നും അതിനാലാണു നടപടികളെടുത്തതെന്നും സിഎംഡി പറയുന്നു.