മാട്രിമോണിയൽ വെബ് സൈറ്റിലൂടെ പണം തട്ടിയ ത്രിപുര സ്വദേശികൾ അറസ്റ്റിൽ
Mail This Article
തിരുവനന്തപുരം∙ മാട്രിമോണിയൽ വെബ് സൈറ്റിലൂടെ ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയിൽ നിന്ന് 22.75 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ത്രിപുര സ്വദേശികൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്. ത്രിപുര സ്വദേശികളായ കുമാർ ജമാതിയ (36), സഞ്ജിത് ജമാതിയ (40), സൂരജ് ദെബ്ബർമ (27) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് ത്രിപുരയിലെ തെലിയമുറയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത ശേഷം പ്രതികളിലൊരാൾ യുവതിയെ വാട്സാപ് വഴി ബന്ധപ്പെടുകയായിരുന്നു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിൽ ഡോക്ടറെന്ന് വിശ്വസിപ്പിച്ച് വിവാഹലോചന നടത്തുകയും തുടർന്ന് പ്രണയത്തിലാവുകയുമായിരുന്നു. തുടർന്ന് യുവതിയുടെ പേരിൽ വിദേശത്ത് ബിസിനസ് ആരംഭിക്കാമെന്ന് പറഞ്ഞ് 22,75,000 വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ഈ സംഘം കൈവശപ്പെടുത്തി.
മാട്രിമോണിയൽ സൈറ്റുകൾ വഴി വിവാഹ ആലോചനകൾ ക്ഷണിച്ച് പരസ്യം നൽകുന്ന യുവതികളുടെ പ്രൊഫൈൽ പരിശോധിച്ച് വ്യക്തിഗത വിവരങ്ങൽ കരസ്ഥമാക്കി അവരുമായി സാമൂഹിക മാധ്യമങ്ങളിലൂടെ സംവദിച്ച് വിശ്വാസത്തിലെടുത്തു കബളിപ്പിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഇതിനായി വ്യാജപേരുകളിൽ ഫെയ്സ്ബുക്ക്, വാട്സാപ് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു. ഇത്തരത്തിലുള്ള ഒട്ടേറെ പരാതികൾ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ലഭിച്ചതിനെ തുടർന്നു അസി. കമ്മിഷണർ പി. പി. കരുണാകന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. ഇൻസ്പെക്ടർ പി. ബി. വിനോദ്കുമാർ, എസ്.ഐ കെ.എൻ. ബിജുലാൽ, എസ്‌സിപിഒമാരായ ബി.ബെന്നി, ടി. അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.