ADVERTISEMENT

തിരുവനന്തപുരം∙ കൈക്കൂലി കേസ് ഒതുക്കാ‍ൻ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന വിജിലൻസ് തിരുവനന്തപുരം സ്പെഷൽ സെൽ ഡിവൈഎസ്പി പി.വേലായുധൻ നായർക്കു സസ്പെൻഷൻ. വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിന്റെ റിപ്പോർട്ടിനെ  തുടർന്ന് ആഭ്യന്തര വകുപ്പ് അഡിഷനൽ സെക്രട്ടറിയാണു സസ്പെൻ‍ഡ് ചെയ്തത്. കഴക്കൂട്ടത്തെ വീട്ടിലെ വിജിലൻസ് പരിശോധനയ്ക്കിടെ മുങ്ങിയ വേലായുധൻ നായരെ ഇതു വരെ കണ്ടെത്താനായിട്ടില്ല. വേലായുധൻ നായരും അടുത്തിടെ കൈക്കൂലിക്കേസിൽ അറസ്റ്റിലായ തിരുവല്ല മുനിസിപ്പാലിറ്റി മുൻ സെക്രട്ടറി എസ്.നാരായണനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ നടത്തിയതിന്റെ തെളിവുകൾ വിജിലൻസിനു ലഭിച്ചിരുന്നു.  നാരായണന്റെ അനധികൃത സ്വത്തു സമ്പാദനക്കേസ് അന്വേഷിച്ചതു വേലായുധ‍നായിരുന്നു.

ഈ കേസ് എഴുതിത്തള്ളാൻ 2021 സെപ്റ്റംബർ 30നു മകന്റെ ബാങ്ക് അക്കൗണ്ടിലൂടെ വേലായുധൻ അര ലക്ഷം രൂപ കൈപ്പറ്റിയ‍തിന്റെ രേഖകളും വിജിലൻസിനു ലഭിച്ചു. ആലപ്പുഴയിലും തിരുവനന്തപുരത്തുമായി നാരായണൻ ഒട്ടേറെ വസ്തുക്കൾ വാങ്ങിയതിന്റെ രേഖകളും  കണ്ടെടുത്തിരുന്നു.പണമിടപാടിനെക്കുറിച്ചു വ്യക്തമായ തെളിവു ലഭിച്ചതിനെ തുടർന്നു വേലായുധ‍നെതിരെ വിജിലൻസ് കേസെടുത്തു. തുടർന്നാണു കഴക്കൂട്ടത്തെ വീട്ടിൽ റെയ്ഡ് നടത്തിയത്.  റെയ്ഡ് അവസാനഘട്ടത്തിലെത്തിയപ്പോൾ മഹസറിൽ ഒപ്പു വച്ച ശേഷം വീടിന്റെ പിൻവശത്തു കൂടി വേലായുധൻ മുങ്ങി.

വിജിലൻസ് ഉദ്യോഗസ്ഥരും വീട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിജിലൻസ് എസ്പി ഇക്കാര്യം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ റിപ്പോ‍ർട്ട് ചെയ്തിരുന്നു.  വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണു വേലായുധനെ‍തിരായ കേസ് അന്വേഷിക്കുന്നത്. വിജിലൻസ് കേസിലെ പ്രതിയിൽ നിന്നു പണം കൈപ്പറ്റിയതു ഗുരുതര അച്ചടക്ക ലംഘനവും അധികാര ദുർവിനിയോഗവും അഴിമതിയുമാ‍ണെന്നു സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. അഴിമതിക്കാരെയും കൈക്കൂലിക്കാ‍രെയും പിടികൂടാൻ നിയോഗിച്ച വിജിലൻസ് ഡിവൈഎസ്പി തന്നെ കൈക്കൂലി വാങ്ങിയ സംഭവം വിജിലൻസിന് ആകെ നാണക്കേടുണ്ടാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com