പതിനാറുകാരിയെ കെട്ടിയിട്ടു പീഡിപ്പിച്ചു ഗർഭിണിയാക്കി: 49 വർഷം കഠിന തടവ്
Mail This Article
തിരുവനന്തപുരം∙ പതിനാറുകാരിയെ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതി ആര്യനാടു പുറുത്തിപ്പാറ കോളനി ആകാശ് ഭവനിൽ ശിൽപിക്കു (27) 49 വർഷം കഠിന തടവും 86,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും അതിവേഗ സ്പെഷൽ കോടതി വിധിച്ചു. പിഴത്തുക ഇരയായ കുട്ടിക്കു നൽകണം.2021 ഓഗസ്റ്റ് മൂന്നിനു രാവിലെ പ്രതി കുട്ടിയെ വീട്ടിൽ കയറി കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. സെപ്റ്റംബർ 24നു വീടിനു പുറത്തെ കുളിമുറിയിൽ വച്ച് സമാനമായി വീണ്ടും പീഡിപ്പിച്ചു.
ക്രിമിനൽ കേസുകളിലെ പ്രതിയായതിനാലും ഭീഷണിപ്പെടുത്തിയതിനാലും കുട്ടി ഭയം മൂലം വിവരം ആരോടും പറഞ്ഞില്ല. മാസങ്ങൾക്കു ശേഷം വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ കാണിച്ചപ്പോഴാണു ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് ആര്യനാട് പൊലീസ് കേസ് എടുത്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.