‘നിന്നെ ഒന്നും ചെയ്യില്ല നീ പുറത്തേക്ക് പോകൂ’; കൊലപാതകം ആസൂത്രിതം, മകളുടെ എസ്എസ്എൽസി പരീക്ഷ തീരും വരെ കാത്തിരുന്നു?
Mail This Article
അരുവിക്കര∙ ഭാര്യ നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക മുംതാസ്, ഭാര്യാമാതാവ് അഴിക്കോട് വളവെട്ടി പുലിക്കുഴി അർഷാസിൽ സഹീറ എന്നിവരെ കൊലപ്പെടുത്തി ജീവനനൊടുക്കാൻ ശ്രമിച്ച അലി അക്ബർ, ആക്രമണം കൃത്യമായി ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. കത്തിയും ചുറ്റികയും ഉപയോഗിച്ച് ആക്രമിച്ച് വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചുവെന്നാണ് നിഗമനം. കത്തിയും പെട്രോളും ചുറ്റികയും നേരത്തേ കരുതിയിരുന്നു. വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ട് ഇട്ട് പൂട്ടുകയും ചെയ്തു. കത്തിയും ചുറ്റികയും പൊലീസ് കണ്ടെടുത്തു.
അലി അക്ബർ വീടിന്റെ മുകളിലത്തെ നിലയിലും മുംതാസും സഹീറയും മകളും താഴത്തെ നിലയിലും ആണ് താമസിക്കുന്നത്. നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഗേറ്റിന്റെ പൂട്ട് തകർത്ത് കയറിയെങ്കിലും തീ കത്തുന്നതിനാൽ വീട്ടിനുള്ളിലേക്ക് കടക്കാനായില്ല. പിന്നാലെ പൊലീസ് എത്തി വീടിനുള്ളിൽ പ്രവേശിക്കുമ്പൊഴാണ് സംഭവം പുറത്തറിയുന്നത്.ഭർത്താവിന് 2 കോടിയോളം രൂപ കടബാധ്യത ഉണ്ടെന്ന് മുംതാസ് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. ജാമ്യം നിന്നതു കൊണ്ടും മറ്റുള്ളവർക്ക് പണം കൊടുത്തതിനാലുമാണ് കടം വന്നത് എന്നാണ് വിവരം.
വീട് വിൽക്കണമെന്ന് ഭർത്താവിന്റെ ആവശ്യത്തിന് മുംതാസ് സമ്മതിച്ചില്ല. 10 വർഷമായി നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി അധ്യാപികയാണ് മുംതാസ്. അതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് മകൾ.നേരത്തേ ആസൂത്രണം ചെയ്ത കൃത്യം നടത്താൻ അലി അക്ബർ മകളുടെ എസ്എസ്എൽസി പരീക്ഷ തീരും വരെ കാത്തിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.
നിന്നെഒന്നും ചെയ്യില്ല,മകളോട് പിതാവ്
‘നിന്നെ ഒന്നും ചെയ്യില്ല നീ പുറത്തേക്ക് പോകൂ ’ എന്ന് ആക്രമണത്തിനിടെ നിലവിളിച്ച മകളോട് അലി അക്ബർ പറഞ്ഞു. ശബ്ദം കേട്ട് പുലർച്ചെ ഉറക്കത്തിൽ നിന്ന് എണീറ്റ് എത്തിയപ്പോഴാണ് പിതാവ് അമ്മയെയും മുത്തശ്ശിയെയും ആക്രമിക്കുന്നത് കണ്ട് നിലവിളിച്ചപ്പൊഴാണിതെന്ന് മകൾ തന്നെ കാണാനെത്തിയ അധ്യാപകരോട് പറഞ്ഞു.