ഹരിതകർമസേന കേരളത്തിന്റെ ശുചിത്വ സൈന്യം: മന്ത്രി
Mail This Article
ചിറയിൻകീഴ്∙കേരളത്തിന്റെ ശുചിത്വ സൈന്യമാണു ഹരിതകർമസേനയെന്നും 2024ലോടെ സംസ്ഥാനത്തെ സീറോ വേസ്റ്റ് പദവിയിലെത്തിക്കാനുള്ള ശ്രമങ്ങളാണു സർക്കാർ ചെയ്തുവരുന്നതെന്നും മന്ത്രി എംബി.രാജേഷ്. പെരുമാതുറയിൽ രാജ്യാന്തര സീറോ വേസ്റ്റ് ദിനാചരണത്തിന്റെ ഭാഗമായി ശുചിത്വമിഷനും യുഎസ്ടി ഗ്ലോബലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ക്ലീൻ അപ്ഡ്രൈവ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികൾ ഒഴിവാക്കുവാനുള്ള മുൻകരുതലുകൾ ആവശ്യമാണെന്നും പ്രശ്നപരിഹാരത്തിനുള്ള അവസരമായി വേണം അത്തരം കാര്യങ്ങളെ മുഖവിലയ്ക്കെടുക്കേണ്ടതെന്നും എം.ബി.രാജേഷ് പറഞ്ഞു. ഹരിതകർമസേനയില്ലാതെ സീറോ വേസ്റ്റ് എന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി.ബാലഭാസ്കരൻ, യുഎസ്ടി ഗ്ലോബൽ പ്രതിനിധികളായ സജിനജോൺ, അനിൽമേനോൻ, ഹരികൃഷ്ണൻ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സരിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫാത്തിമഷാക്കിർ, സൂസിബിനു എന്നിവർ പ്രസംഗിച്ചു. മന്ത്രിയും സംഘവും പെരുമാതുറ കടൽതീരം കേന്ദ്രീകരിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം നീക്കം ചെയ്യുന്നതിനു നേതൃത്വം നൽകി.