ഇൻഡക്‌ഷൻ കുക്കറിൽ പാത്രം ചൂടാക്കി മുതുകിൽ വച്ചു; കോളജിൽ വിദ്യാർഥിനിയെ പൊള്ളലേൽപിച്ച സംഭവത്തിൽ റിപ്പോർട്ട്

Mail This Article
കോവളം ∙ വെള്ളായണി കാർഷിക കോളജ് വനിത ഹോസ്റ്റലിൽ സഹപാഠിയെ വിദ്യാർഥിനി പൊള്ളലേൽപ്പിച്ച സംഭവത്തിൽ ഇടക്കാല അന്വേഷണ റിപ്പോർട്ട് വൈസ് ചാൻസലർക്കു കൈമാറി. വനിത അഭിഭാഷക കൂടാതെ മൂന്നംഗ അധ്യാപകരും ഉൾപ്പെട്ട സംഘം തയാറാക്കിയ റിപ്പോർട്ടാണ് കോളജ് ഡീൻ ഡോ. റോയി സ്റ്റീഫൻ മുഖേന വൈസ് ചാൻസലർക്കു കൈമാറിയത്.
കൃഷി മന്ത്രി പി.പ്രസാദ് നിർദേശിച്ച പ്രകാരമുള്ള സംഘവും കോളജിലെത്തി വിവരശേഖരണം നടത്തി. കോളജിലെ അവസാനവർഷ ബിരുദ(അഗ്രി. സയൻസ്) വിദ്യാർഥിനി സീലം ദീപിക(22)യ്ക്കാണ് ക്രൂരമായ മർദനമുറകൾ ഏൽക്കേണ്ടി വന്നത്. സംഭവത്തിൽ അറസ്റ്റിലായ ദീപികയുടെ സഹപാഠി ആന്ധ്ര സ്വദേശിനി ലോഹിത(22)യെ കോടതി റിമാൻഡ് ചെയ്തു.
സംഭവത്തിൽ കൂടുതൽ പ്രതികൾ ഇല്ലെന്നാണ് തിരുവല്ലം എസ്എച്ച്ഒ രാഹുൽ രവീന്ദ്രൻ അറിയിച്ചു. ദീപികയ്ക്കും ലോഹിതയ്ക്കൊപ്പം മുറിയിൽ കഴിഞ്ഞ മലയാളി വിദ്യാർഥിനി, ആന്ധ്ര സ്വദേശിയായ വിദ്യാർഥിനി എന്നിവരെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തു.
ഇൻഡക്‌ഷൻ കുക്കറിൽ പാത്രം ചൂടാക്കി മുതുകിലും ഇസ്തിരിപ്പെട്ടി ചൂടാക്കി വലതു കയ്യിലും പൊള്ളലേൽപ്പിച്ചുവെന്നുമാണ് കേസ്. 18ന് നടന്ന സംഭവം ഒരാഴ്ച കഴിഞ്ഞാണ് പുറത്തറിഞ്ഞത്. ഗുരുതര പൊള്ളലേറ്റ ദീപിക സംഭവ ശേഷം ഭയന്ന് രഹസ്യമായി നാട്ടിലെത്തി ചികിത്സ തേടി. മർദനത്തെക്കുറിച്ച് ദീപിക പരാതിപ്പെട്ടിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.