വിതരണത്തിനു വെള്ളം ഇല്ല; നിയന്ത്രണവുമായി ജല അതോറിറ്റി
Mail This Article
തിരുവനന്തപുരം ∙ ജലഅതോറിറ്റി കുര്യാത്തി വാട്ടർ വർക്സ് സബ് ഡിവിഷന്റെ പരിധിയിൽ വണ്ടിത്തടം സെക‍്ഷനു കീഴിൽ വരുന്ന ചില ഭാഗങ്ങളിൽ ഇനി മുതൽ എല്ലാ ആഴ്ചകളിലും വ്യാഴം ഉച്ചയ്ക്ക് 12 മുതൽ തിങ്കൾ രാത്രി 8 മണി വരെ ജലവിതരണത്തിൽ നിയന്ത്രണം ഉണ്ടാകുമെന്ന് ജലഅതോറിറ്റി അറിയിച്ചു. തിരുവല്ലം–വാഴമുട്ടം റോഡിന് ഇരുവശവും, നെടുമം വാർഡ്, കോവളം ബീച്ച് ഭാഗം, വാഴമുട്ടം, വെള്ളാർ ഭാഗങ്ങളിലാണ് ജലവിതരണത്തിന് നിയന്ത്രണം ഉണ്ടാകുക.
ഈ പ്രദേശങ്ങളിൽ രണ്ടു ദിവസം കൂടുമ്പോൾ ഒരു ദിവസം ജലവിതരണത്തിനു നിയന്ത്രണം ഉണ്ടായിരുന്നു. ജലവിതരണം മുടങ്ങുന്നത് എന്നൊക്കെയാണ് എന്നതിനെക്കുറിച്ച് കൃത്യമായി പറയാൻ കഴിയാത്തത് ഉപയോക്താക്കളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഈ ക്രമീകരണമെന്ന് ജലഅതോറിറ്റി അറിയിച്ചു.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി സിറ്റി വാട്ടർ സപ്ലൈയിൽ നിന്നും കൂടുതൽ ജലം കോവളം ടാങ്കിൽ എത്തിക്കാനുള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായും പ്രവൃത്തി പൂർത്തീകരിക്കുന്ന മുറയ്ക്ക് മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ എല്ലാ ദിവസവും 24 മണിക്കൂറും ജലവിതരണം ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു. എന്നു വരെയാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നതിനെക്കുറിച്ച് വ്യക്തമായി പറയാനാകില്ലെന്നും അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.