കെഎസ്ആർടിസി കുറിയർ സർവീസ് ജൂൺ 15 മുതൽ
Mail This Article
തിരുവനന്തപുരം∙ കെഎസ്ആർടിസി തുടങ്ങുന്ന കുറിയർ സർവീസ് ജൂൺ 15ന് ഉദ്ഘാടനം ചെയ്യും. എല്ലാ ഡിപ്പോയിലും അതിനു മുന്നോടിയായി ഫ്രണ്ട് ഓഫിസ് സംവിധാനം തുടങ്ങും. ഫ്രണ്ട് ഓഫിസിൽ യാത്രക്കാർക്കു വിവരങ്ങൾ നൽകുന്നതിനും കുറിയർ സേവനങ്ങൾക്കും കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം ബുക്കിങ്ങിനും പ്രത്യേകം കൗണ്ടറുകൾ ഉണ്ടാകും. ഭിന്നശേഷിയുള്ളവർക്കും സമീപിക്കാവുന്ന തരത്തിലുള്ള ഓഫിസുകളാണു സജ്ജമാക്കുന്നത്.
ആദ്യഘട്ടത്തിൽ കുറിയർ അയയ്ക്കുന്നതിനും വാങ്ങുന്നതിനും ഓഫിസുകളിൽ നേരിട്ടു ചെല്ലണം. വീടുകളിലെത്തിച്ചു നൽകുന്ന പദ്ധതി രണ്ടാംഘട്ടത്തിൽ നടപ്പാക്കുന്നതിനാണ് ആലോചന. ബെംഗളൂരുവിലും ചെന്നൈയിലും കുറിയർ ഓഫിസുകൾ തുടങ്ങും. ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനാണു പദ്ധതി. ബസിലെ പരസ്യങ്ങളിൽ നിന്നുള്ള വരുമാനവും പമ്പിലെ വിറ്റുവരവും വാടകയും ഉൾപ്പെടെ ഇപ്പോൾ വിറ്റുവരവു മാസം 20 കോടി രൂപയാണ്. ഇതിൽ ലാഭം 3.5 കോടിയാണ്. 2 വർഷം കൊണ്ടു മാസം 100 കോടി രൂപ വീതം ടിക്കറ്റിതര വരുമാനം ലഭിക്കുന്ന പദ്ധതിയാണു കെഎസ്ആർടിസിയുടെ പുനഃക്രമീകരണ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.