ബാലികയ്ക്കു നേരെ അതിക്രമം, ചോദ്യം ചെയ്ത മുത്തച്ഛനെ കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ
Mail This Article
പോത്തൻകോട് ∙ പാൽ വാങ്ങാൻ പോകവെ 11 വയസുള്ള പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് ഉപദ്രവിക്കാൻ ശ്രമിക്കുകയും ഇത് ചോദിക്കാൻ ചെന്ന മുത്തച്ഛനെ ഇരുമ്പ് കമ്പി കൊണ്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തയാളെ വട്ടപ്പാറ പൊലീസ് പിടികൂടി. കന്യാകുളങ്ങര സിന്ധു ഭവനിൽ പി.ബിജു ( 33 ) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം.
അയൽ വീട്ടിലേക്ക് പാൽ വാങ്ങാൻ പോയ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് ബിജു തടഞ്ഞു നിർത്തി ഉപദ്രവിക്കാൻ ശ്രമിച്ചു. ഭയന്ന പെൺകുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ പെൺകുട്ടിയുടെ മുത്തച്ഛനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ മുത്തച്ഛനോട് കുട്ടി വിവരങ്ങൾ പറഞ്ഞു. കാര്യം തിരക്കാൻ പ്രതിയുടെ വീട്ടിലെത്തിയ മുത്തച്ഛനെ മദ്യലഹരിയിലായിരുന്ന ബിജു ഇരുമ്പു കമ്പികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കടിക്കുകയും കൈ അടിച്ചൊടിക്കുകയും ചെയ്തു. തോളിലും നെഞ്ചിലും പരുക്കുണ്ട്. പെൺകുട്ടിയെ വേണമെങ്കിൽ വീടിനകത്തുകയറി പിടിച്ചു കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രദേശവാസികൾക്കാകെ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ബിജുവിനെതിരെ നാലോളം കേസുകൾ നിലവിലുണ്ട്. വധശ്രമത്തിനും പോക്സോ പ്രകാരവും കേസെടുത്തു. വട്ടപ്പാറ സിഐ എസ്. ശ്രീജിത്ത്, എസ്ഐമാരായ സുനിൽഗോപി, സുനിൽകുമാർ, സിപിഒമാരായ ശ്രീകാന്ത്, ജയകുമാർ, അരവിന്ദ്, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.