ADVERTISEMENT

തിരുവനന്തപുരം ∙ ഇ–പോസ് സംവിധാനത്തിൽ സോഫ്റ്റ്‍വെയറിന്റെ സാങ്കേതിക തകരാറിനെ തുടർന്ന് തുടർച്ചയായി രണ്ടാം ദിവസവും റേഷൻ വിതരണം തടസ്സപ്പെട്ടതോടെ ജില്ലയിൽ പലയിടത്തും റേഷൻ കടകൾക്കു മുന്നിൽ ബഹളവും വാക്കുതർക്കവും. വിതരണം മുടങ്ങിയത് റേഷൻ വാങ്ങാൻ എത്തിയവരെയും വ്യാപാരികളെയും ഒരു പോലെ ബുദ്ധിമുട്ടിലാക്കി. ചില കടകളിൽ റേഷൻ വാങ്ങാൻ എത്തിയവർ വ്യാപാരികളോട് തട്ടിക്കയറിയത് കയ്യാങ്കളിയുടെ വക്കോളമെത്തി.

റേഷൻ വാങ്ങാൻ രാവിലെ എത്തിയവർ മണിക്കൂറുകളോളം കാത്തു നിന്ന ശേഷം നിരാശരായി മടങ്ങി. മുന്നറിയിപ്പില്ലാതെ പലയിടത്തും ഉച്ചയ്ക്കു ശേഷം റേഷൻ കടകൾ അടച്ചിട്ടതും പ്രതിഷേധം ഇരട്ടിയാക്കി. വ്യാഴാഴ്ച സോഫ്റ്റ്‌വെയർ അപ്ഡേഷന്റെ പേരിൽ റേഷൻ വിതരണം സ്തംഭിച്ചിരുന്നു. തുടർച്ചയായി രണ്ടാം ദിവസവും അപ്ഡേഷൻ പൂർത്തീകരിക്കാനാകാതെ വന്നതോടെ റേഷൻ വിതരണം നിർത്തി വച്ചതും ജനങ്ങൾക്കിടയിൽ വൻ പ്രതിഷേധത്തിനിടയാക്കി.

പലയിടത്തും ഉപഭോക്താക്കളും വ്യാപാരികളും തമ്മിൽ ഇന്നലെയും വാക്കേറ്റമുണ്ടായി. തങ്ങളുടെ നിസ്സഹായ അവസ്ഥ കാർഡ് ഉടമകളെ ബോധ്യപ്പെടുത്താനും വ്യാപാരികൾ ബുദ്ധിമുട്ടി. 

തീരമേഖലയിലും തർക്കം

റേഷൻ വിതരണം മുടങ്ങിയത് തീരദേശ മേഖലയെ കാര്യമായി ബാധിച്ചു. വലിയ വേളി, പള്ളിത്തുറ, തുമ്പ, പുത്തൻതോപ്പ്, മര്യനാട്, പുതുക്കുറിച്ചി, കഠിനംകുളം ഭാഗങ്ങളിൽ രാവിലെ മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ടവർ ഉൾപ്പെടെ റേഷൻ വാങ്ങാൻ എത്തിയെങ്കിലും ഇ–പോസ് സംവിധാനത്തിലെ തകരാർ മൂലം റേഷൻ വിതരണം നടന്നില്ല. തകരാർ എപ്പോൾ പരിഹരിക്കും എന്ന ചോദ്യത്തിനു കട ഉടമകൾക്ക് മറുപടി പറയാൻ ആയില്ല.

ഇതും തർക്കം രൂക്ഷമാക്കി. പലയിടത്തും റേഷൻ വാങ്ങാൻ എത്തിയവർ ബഹളം വച്ചു മടങ്ങി. ഉച്ചയ്ക്ക് 4 മണിയോടെ തുറക്കേണ്ട റേഷൻ കടകൾ പലതും തുറന്നില്ല. റേഷൻ വാങ്ങാൻ വന്നവർ കുറെ നേരം കാത്തു നിന്ന ശേഷം തിരിച്ചു പോയി. കഴക്കൂട്ടം, ശ്രീകാര്യം, പോങ്ങുംമൂട് ഭാഗങ്ങളിലെ റേഷൻ കടകളിൽ എത്തിയവർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായി. മുൻ കൂട്ടി അറിയിക്കാതെയാണ് റേഷൻ കടകളിൽ പലതും അടച്ചിട്ടത്.

 തമിഴ്നാട്ടിൽ പരാതികൾ ഇല്ല

റേഷൻ വിതരണം മുടക്കി ഇപോസ് സംവിധാനം തകരാറിലാകുന്നത് പതിവാണെങ്കിലും തമിഴ്നാട്ടിൽ കാര്യമായ പരാതികളില്ല. കേരളത്തിൽ ഒ‍ാൺലൈൻ സംവിധാനത്തിലെ സാങ്കേതിക തകരാർ മൂലം റേഷൻ വിതരണം ദിവസങ്ങളോളമാണ് മുടങ്ങുന്നത്.

സർവറിലെ സാങ്കേതിക പിഴവുകളിൽ വിതരണത്തിനു തടസ്സം നേരിട്ടാലും തമിഴ്നാട്ടിൽ പരമാവധി ഒരു മണിക്കൂറിനുള്ളിൽ ശരിയാകും. റേഷൻ വിതരണം ദിവസങ്ങളോളം മുടങ്ങിയ സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് തമിഴ്നാട്ടിലുള്ളവർ സാക്ഷ്യപ്പെടുത്തൽ.

‘ ഒരു കിലോ അരിയെങ്കിലും തരണേ.....’ 

തുടർച്ചയായി രണ്ടാം ദിവസവും റേഷൻ വിതരണം മുടങ്ങിയതോടെ ദുരിതത്തിലായത് വ്യാപാരികളാണ്. തകരാറിലാകുന്നത് ഇ–പോസ് സംവിധാന‍മാണെങ്കിലും പഴിയും ശാപവാക്കുകളും കേൾക്കേണ്ടി വരുന്നത് വ്യാപാരികളാണ്. കളിയിക്കാവിളയിലെ റേഷൻ കടയിൽ അരി വാങ്ങാൻ രണ്ടു ദിവസമായി മണിക്കൂറുകളാണ് പലരും കാത്തു നിന്നത്. ഇന്നലെ രാവിലെ റേഷൻകട തുറന്നപ്പോൾ തന്നെ എത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ അനുഭവമായിരുന്നു.

തകരാർ ഉടൻ പരിഹരിക്കാൻ സാധ്യത ഉണ്ടെന്ന് കടയിലെ ജീവനക്കാരൻ പറഞ്ഞതിനാൽ മണിക്കൂറുകളോളം കടയ്ക്കു മുന്നിൽ കാത്ത് നിന്ന ശേഷം പലരും വ്യാപാരികളോടു ദേഷ്യപ്പെട്ട് മടങ്ങി. ഒരു കിലോ അരിയെങ്കിലും തരാൻ പലരും അപേക്ഷിച്ചെങ്കിലും കടയുടമകൾ നിസ്സഹായരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com