ഒന്നാമനായ ദിവസം തന്നെ നാസിംഷാ മടങ്ങി; കൂടെ സത്താറും
Mail This Article
ആറ്റിങ്ങൽ ∙ എൻജിനീയറിങ് പരീക്ഷയിൽ കോളജിലെ തന്നെ ഏറ്റവും കൂടുതൽ മാർക്കോടെ വിജയിച്ച നാസിംഷാ വിജയം ആഘോഷിക്കാൻ കാത്തു നിൽക്കാതെ പെരുമൺ ദുരന്തത്തിൽ യാത്രയാവുകയായിരുന്നു. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ആറ്റിങ്ങൽ വാട്ടർ സപ്ലൈ റോഡിൽ നാസിംഷാ മൻസിലിൽ ( റാഹത്ത് ) നാസിം ഷാ പരീക്ഷാഫലം പ്രസിദ്ധീകരിച്ച ദിവസമാണ് മരിച്ചത്. 88.5 ശതമാനം മാർക്കോടെ കോളജിൽ ഒന്നാമതായാണ് നാസീംഷാ വിജയിച്ചതെന്ന് സഹാദരൻമാരായ നസീറും, ഷസാറും വേദനയോടെ പറയുന്നു.
രാമച്ചംവിള യുപിഎസിൽ നിന്നു ഹെഡ്മാസ്റ്ററായി വിരമിച്ച ഷംസുദ്ദീന്റെയും – ഫാത്തിമുത്തിന്റെയും അഞ്ചു മക്കളിൽ ഇളയവനായിരുന്നു നാസിം ഷാ. നസീം, നിസാർ എന്നിവർ മറ്റു സഹോദരങ്ങളാണ്. നാസിം ഷായുടെ അടുത്ത ബന്ധുവും ആർട്ടിസാൻ ഡവലപ്മെന്റ് കോർപറേഷനിൽ റീജനൽ മാനേജരായിരുന്ന കല്ലമ്പലം പുല്ലൂർ മുക്കിൽ കോട്ടാമല വീട്ടിൽ സത്താറും പെരുമൺ ദുരന്തത്തിൽ മരിച്ചു.
1988 ജൂൺ 18 ന് നാസിംഷായും സത്താറും ഡൽഹിയിലേക്ക് ഒരുമിച്ച് യാത്ര പോയിരുന്നു. തിരിച്ചു മടങ്ങുമ്പോഴായിരുന്നു അപകടമെന്ന് സത്താറിന്റെ മൂത്തമകനും ഇടുക്കി എൻജിനീയറിങ് കോളജിലെ ഹെഡ് ക്ലാർക്കുമായ അൽസിഫ് പറഞ്ഞു.