തിരുവനന്തപുരം മൃഗശാലയിൽ സിംഹങ്ങളെത്തി
Mail This Article
തിരുവനന്തപുരം∙ തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നുള്ള 2 സിംഹങ്ങളെയും തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഒരാഴ്ച സിംഹങ്ങൾക്കു പൂർണ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഈ സമയം ഇവ ക്വാറന്റീനിൽ ആയിരിക്കും.
മൃഗശാലയിലെ ഡോക്ടർ ജേക്കബ് അലക്സാണ്ടർ, സൂപ്രണ്ട് കെ.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സിംഹങ്ങളെ തിരുപ്പതിയിൽ നിന്നു കൊണ്ടുവന്നത്. കൂളറും ഭക്ഷണവുമെല്ലാം പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലായിരുന്നു യാത്രയെന്നതിനാൽ സിംഹങ്ങളെ ഏറെ ക്ഷീണം ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സിംഹങ്ങൾക്കൊപ്പം കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളുടെയും എമു പക്ഷികളുടെയും ആരോഗ്യനിലയും തൃപ്തികരമാണ്.
കുരങ്ങുകളെയും പക്ഷികളെയും ഒരാഴ്ച നിരീക്ഷിക്കും. ക്വാറന്റൈനു ശേഷം മന്ത്രി ജെ.ചിഞ്ചുറാണി എത്തി സിംഹങ്ങൾക്കു പേരിടൽ ചടങ്ങു നിർവഹിക്കുമെന്ന് മൃഗശാല ഡയറക്ടർ അബു ശിവദാസ് അറിയിച്ചു. മൃഗങ്ങളുടെ കൈമാറ്റ പദ്ധതി വഴി നേരത്തെ ഇവിടെ നിന്നുള്ള പന്നിമാനെയും കഴുതപ്പുലിയെയും ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിനു കൈമാറിയിരുന്നു. ഒരു ജോടി ഹിപ്പോകളെ രണ്ടു മാസത്തിനകം കൊണ്ടുപോകും 3 ജോടി പന്നിമാനുകൾ, രണ്ടു ജോടി സോംബ് ഡിയർ എന്നിവയെയും ഇതോടൊപ്പം നൽകുന്നുണ്ട്.