കോഴിയിറച്ചി വില; കെപ്കോ എംഡിക്ക് മന്ത്രിയുടെ താക്കീത്
Mail This Article
തിരുവനന്തപുരം ∙ സർക്കാർ അനുമതിയില്ലാതെ കോഴിയിറച്ചിക്കു സംസ്ഥാന പോൾട്രി വികസന കോർപറേഷൻ (കെപ്കോ) വില കുത്തനെ കൂട്ടിയ സംഭവത്തിൽ കെപ്കോ എംഡിയെ മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി താക്കീതു ചെയ്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും സർക്കാർ അനുവാദമില്ലാതെ വില വർധിപ്പിക്കാൻ പാടില്ലെന്നും എംഡി ഡോ.പി.സെൽവകുമാറിനോടു മന്ത്രി നിർദേശിച്ചു.
സർക്കാർ പ്രതിനിധികൾ ഉൾപ്പെട്ട കമ്മിറ്റിയുടെ അനുമതിയില്ലാതെയാണു ബുധനാഴ്ച കെപ്കോ ഔട്‌ലെറ്റുകളിൽ കോഴിയിറച്ചിക്ക് ഏകപക്ഷീയമായി വില വർധിപ്പിച്ചത്. ഇതാണു വിവാദമായത്. ചൊവ്വാഴ്ച കെപ്കോ ആസ്ഥാനത്തു ലോഡ് എടുക്കാൻ എത്തിയവർക്കു പുതുക്കിയ വില വർധനയുടെ പകർപ്പുകൾ കൈമാറിയിരുന്നു. സർക്കാർ അനുമതി വാങ്ങാതെയായിരുന്നു അധികൃതരുടെ നടപടി. ഇക്കാര്യം അറിയാനിടയായ മന്ത്രി ചിഞ്ചുറാണി വില വർധന തൽക്കാലത്തേക്കു മരവിപ്പിക്കാൻ നിർദേശിച്ചു.
കെപ്കോയിൽ ഇതിനു മുൻപും സർക്കാർ അനുമതിയില്ലാതെ കോഴിയിറച്ചിക്കു വില വർധിപ്പിക്കുകയും പിന്നീടു പിൻവലിക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം, കെപ്കോയിൽ കോഴിയിറച്ചിക്കു വില കൂട്ടിയിട്ടില്ലെന്നാണു മന്ത്രി ചിഞ്ചുറാണിയുടെ വിശദീകരണം. പൊതുവിപണിയിൽ കോഴിയിറച്ചിയുടെ വില ഉയരുന്നതു നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഇക്കാര്യം സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കഴിഞ്ഞ വർഷം കെപ്കോയിൽ കോഴിയിറച്ചി (കിലോയ്ക്ക്) 230 രൂപയിൽ നിന്നു 220 രൂപയായി കുറച്ചിരുന്നതായും ഈ തുക ഇത്തവണ പുനഃസ്ഥാപിക്കുക മാത്രമാണുണ്ടായതെന്നും കെപ്‍കോ എംഡി സെൽവകുമാർ പറഞ്ഞു. മന്ത്രിയുടെ നിർദേശത്തെ തുടർന്നു പുതുക്കിയ വില വർധന താൽക്കാലികമായി മരവിപ്പിച്ചുവെന്നും എംഡി അറിയിച്ചു.