ആ കണ്ടെത്തൽ നിർണായകമായി; മിസിങ് കേസ് ചുരുളഴിഞ്ഞത് കൊലപാതകത്തിലേക്ക്
Mail This Article
നെയ്യാറ്റിൻകര ∙ ഒരു മിസിങ് കേസ് ആയി എത്തിയ പരാതി, കൊലപാതകമെന്ന് തെളിയിച്ചത് അന്നത്തെ പൂവാർ എസ്ഐ: ആർ.സജീവിന്റെയും അന്വേഷണ സംഘത്തിന്റെയും ബുദ്ധി. രാഖിമോൾ അവധി കഴിഞ്ഞ് മടങ്ങിയിട്ട് വിളിച്ചില്ല. മൊബൈൽ ഫോണിൽ കിട്ടുന്നില്ല. ജോലി സ്ഥലത്ത് എത്തിയിട്ടില്ല ഇതായിരുന്നു രാഖിയുടെ രക്ഷിതാക്കളുടെ പരാതി.
കേസ് അന്വേഷിച്ച് കൊച്ചി വരെ എത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. രാഖി ആരുടെയോ കാറിൽ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഫോൺ നമ്പർ പരിശോധിച്ചപ്പോഴാണ് അഖിലുമായുള്ള അടുപ്പം വെളിപ്പെടുന്നത്. എന്നാൽ കൊലപാതകം കഴിഞ്ഞ് ജോലി സ്ഥലത്തേയ്ക്കു മടങ്ങിയ അഖിൽ ഒരു കഥ മെനഞ്ഞിരുന്നു. ‘രാഖി, കൊല്ലത്തുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും അയാളുമായി ഒളിച്ചോടി പോകുന്നു’ എന്നുമായിരുന്നു ആ കഥ.
ഇക്കാര്യം ഒരു സന്ദേശത്തിലൂടെയാണ് താൻ അറിഞ്ഞതെന്നും മറ്റൊന്നും അറിയില്ലെന്നും അഖിൽ പൊലീസിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ആ സന്ദേശം അന്വേഷണ ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്തു. സൈബർ സെല്ലിന്റെ സഹായത്തോടെ ഇക്കാര്യം പരിശോധിച്ച എസ്ഐ: സജീവ്, ഈ സന്ദേശം അഖിലിനു ലഭിച്ചത് രാഖിയുടെ നമ്പറിൽ നിന്നാണെങ്കിലും സ്ഥിരം ഉപയോഗിക്കുന്ന ഫോൺ അല്ലെന്നു കണ്ടെത്തി. ഈ ഫോണിന്റെ ഉടമയെ കണ്ടെത്തെയതോടെയാണ് കഥയിലെ വില്ലൻ അഖിൽ ആണെന്ന് പൊലീസ് ഉറപ്പിച്ചത്. ആർ.സജീവ് ഇപ്പോൾ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ എസ്ഐയാണ്.
English Summary: The missing case turned into murder