പേട്ടയിൽ വീണ്ടും ഗുണ്ടാ ആക്രമണം; 2 പേർക്ക് വെട്ടേറ്റു

Mail This Article
തിരുവനന്തപുരം∙ നഗരത്തിൽ മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘം ബൈക്ക് തടഞ്ഞ് 2 പേരെ വെട്ടി വീഴ്ത്തി. ചെട്ടിക്കുളങ്ങര സ്വദേശി ശബരി, പാറ്റൂർ ദീപു എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരുടെയും കാലുകൾക്കും ശബരിയുടെ തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പേട്ട കല്ലുംമൂട് പാലത്തിനു സമീപത്തെ റോഡിൽ ഇന്നലെ 5.45ഓടെ ആയിരുന്നു സംഭവം. ബൈക്കുകളിൽ എത്തിയ മൂന്നംഗ സംഘം ഇവരെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. മർദിച്ച് തള്ളിയിട്ട ശേഷം വെട്ടുകത്തിയും വാളും ഉപയോഗിച്ചു വെട്ടി. ആക്രമണത്തിനു ശേഷം മടങ്ങിപോയ സംഘം വഴിയിൽ നിന്ന ആളുകൾക്കു നേരെ ആയുധം വീശുകയും ചെയ്തു.
ഗുണ്ടാകുടിപ്പകയാണ് ആക്രമണത്തിനു കാരണമെന്നും വെട്ടേറ്റവർ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും ഇരു സംഘങ്ങൾ തമ്മിൽ ഏറെനാളായി തർക്കം നിലവിലുണ്ടെന്നും പേട്ട പൊലീസ് പറഞ്ഞു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ ഡബ്ബാർ ഉണ്ണിയുടെ നേതൃത്വത്തിലാണ് വെട്ടിയതെന്നാണു സൂചന.
പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 2 മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ഗുണ്ടാ ആക്രമണം ആണിത്. കഴിഞ്ഞ മാസം പേട്ട രാമം വിളാകം സ്വദേശി അനന്ദുവിനെ രാത്രി 11ന് മധുമുക്ക് റോഡിൽ വച്ചു വെട്ടി പരുക്കേൽപ്പിച്ചു. ബൈക്കിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു. ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട തകർക്കമായിരുന്നു കാരണം.