തമിഴ്നാട്ടിൽനിന്ന് നായ്ക്കളെ അതിർത്തിയിൽ തള്ളുന്നു; അതിർത്തി ഗ്രാമങ്ങളിൽ തെരുവുനായ്ക്കൾ പെരുകുന്നതായി നാട്ടുകാർ

Mail This Article
വെള്ളറട∙ തമിഴ്നാടിനോട് ചേർന്ന അതിർത്തി ഗ്രാമങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായി. നഗരങ്ങളിൽ വിഹരിച്ചിരുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച ശേഷം ഗ്രാമങ്ങളിൽ കൊണ്ടുവന്ന് തുറന്നുവിട്ടതാണ് എണ്ണം പെരുകാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. ഇരു സംസ്ഥാനങ്ങളും ഇത്തരത്തിൽ നായ്ക്കളെ അതിർത്തി ഗ്രാമങ്ങളിൽ കൊണ്ടു വിട്ടിട്ടുണ്ടെന്നാണ് ആരോപണം. രാത്രികളിലാണ് നായ്ക്കളെ കൂട്ടത്തോടെ കൊണ്ടു വിടുന്നത്. ആഹാരം കിട്ടാതാകുന്നതോടെ ഇവ നാട്ടുകാർ വളർത്തുന്ന കോഴികളെ പിടിക്കാൻ തുടങ്ങുന്നു.
നായ്ക്കളുടെ ശല്യം കാരണം അടച്ചുറപ്പുള്ള കൂടുകളില്ലാത്ത വീട്ടുകാർ കോഴി വളർത്തൽ ഉപേക്ഷിച്ചിരിക്കുകയാണ്. കൂട്ടമായി വിഹരിക്കുന്ന നായ്ക്കൾ ആളുകളെയും കുട്ടികളെയും ആക്രമിക്കാനും ശ്രമിക്കുന്നു. വിരട്ടിയാലും ഇവ പിന്തിരിയാറില്ല. കുറച്ചുകാലം മുൻപ് തമിഴ്നാട് സർക്കാർ ടൗണുകളിലെ അഴുക്കുചാലുകളിൽ കഴിഞ്ഞിരുന്ന പന്നികളെയും അമ്പലങ്ങളിൽ തമ്പടിച്ചിരുന്ന കുരങ്ങുകളെയും പിടികൂടി അതിർത്തി വനങ്ങളിൽ വിട്ടിരുന്നു. ഇവയാണ് പെറ്റുപെരുകി ഇപ്പോൾ മലയോര ഗ്രാമങ്ങളിൽ കാർഷിക മേഖലയെ നശിപ്പിക്കുന്നത്.
English Summary: Increase in Stray Dogs Threatens Livelihoods in Border Villages