കപ്പ് ഇന്ത്യക്ക് തന്നെ: റോഡ്സ്

Mail This Article
തിരുവനന്തപുരം ∙ ഈ ലോകകപ്പിൽ ഏറ്റവും ഒത്തിണങ്ങിയ ടീം ഇന്ത്യയുടേതാണെന്നും നിലവിലെ സാഹചര്യത്തിൽ കപ്പ് നേടാൻ ഏറ്റവും സാധ്യത ഇന്ത്യയ്ക്കാണെന്നും മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ജോൺടി റോഡ്സ്. ദക്ഷിണാഫ്രിക്ക കളിക്കുന്നില്ലെന്നതു കൊണ്ടു തന്നെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്ന് റോഡ്സ് പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഹഡിൽ ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ക്രിക്കറ്റിൽ ഒരു റൺസ് ഏറെ വിലപ്പെട്ടതാണെന്നതു പോലെ സംരംഭകത്വത്തിൽ ഓരോ ചെറിയ കാര്യങ്ങൾക്കും വലിയ പ്രാധാന്യമുണ്ടെന്നും റോഡ്സ് പറഞ്ഞു. ഏകദിന ക്രിക്കറ്റിൽ പിന്തുടർന്നുള്ള ഏറ്റവും വലിയ വിജയത്തിന്റെ റെക്കോർഡ് കൈവരിച്ച 2006 ൽ ജോഹന്നാസ്ബർഗിൽ നടന്ന ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തെ ചൂണ്ടിക്കാട്ടിയാണ് റോഡ്സ് ഇതു പറഞ്ഞത്. ഓസ്ട്രേലിയ ഉയർത്തിയ 435 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം അവിശ്വസനീയമായി ദക്ഷിണാഫ്രിക്ക മറികടന്നത് ഹെർഷൽ ഗിബ്സിന്റെയും ഗ്രെയിം സ്മിത്തിന്റെയും മാർക്ക് ബുച്ചറിന്റെയും മികച്ച ഇന്നിങ്സുകളിലൂടെയാണ്.
നിർണായകമായ അവസാന ഓവറിൽ മഖായ എൻടിനി നേടിയ ഒരു റൺസ് ആണ് മത്സരത്തിന്റെ വിധി നിർണയിച്ചതെന്നും അതുകൊണ്ട് ഈ ഒറ്റ റൺസിന്റെ മൂല്യം ഏറെ വലുതാണെന്നും റോഡ്സ് വിലയിരുത്തി. ഈ ഒറ്റ റൺസ് എന്ന നിർണായക ലക്ഷ്യം നേടുകയെന്നതാണ് സംരംഭകത്വത്തിലും പ്രധാനം. സംരംഭകത്വത്തിൽ തിരിച്ചടികളും ഏറ്റക്കുറച്ചിലുകളുമുണ്ടാകും. ഇത്തരം അവസരങ്ങളിൽ ഓരോ ചെറിയ കാര്യങ്ങളും തിരിച്ചറിയുകയും നവീകരിച്ച് മുന്നോട്ടു പോകുന്നതും പ്രധാനമാണ്.
ടീമിലെ ഏറ്റവും മികച്ച ഫീൽഡർ എന്ന നിലയിൽ ക്യാപ്റ്റൻ ഹാൻസി ക്രോണിയ തനിക്ക് നൽകിയിരുന്ന സ്വാതന്ത്ര്യം ജോണ്ടി റോഡ്സ് ഓർമിച്ചു. ‘ക്യാപ്റ്റൻ എന്ന നിലയിൽ ടീമിന്റെ എല്ലാ കാര്യങ്ങളും തനിക്ക് നിയന്ത്രിക്കേണ്ടി വരും. അപ്പോൾ ഫീൽഡിങ് പൊസിഷൻ തീരുമാനിക്കാനും അപ്പപ്പോഴുള്ള മാറ്റങ്ങൾ വരുത്താനും അദ്ദേഹം എനിക്കു സ്വാതന്ത്ര്യം നൽകി. തന്റെ ടീം അംഗങ്ങളുടെ കഴിവ് ഏതെല്ലാം മേഖലയിലാണെന്ന് തിരിച്ചറിഞ്ഞ് ഒരു സംരംഭകൻ ഈ സ്വാതന്ത്ര്യം അവർക്കു നൽകണം–’ റോഡ്സ് ഉപദേശിച്ചു.