പനയറ–മന്ത്രിയാംകോണം റോഡിൽ യാത്രാദുരിതം
Mail This Article
ചെമ്മരുതി∙ പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രക്കുളം മുതൽ മന്ത്രിയാംകോണം വരെ നീളുന്ന റോഡ് വർഷങ്ങളായിട്ടും നന്നാക്കാൻ നടപടിയില്ലെന്നു പരാതി. 9–ാം വാർഡിലെ പനയറ ക്ഷേത്രക്കുളത്തിനു സമീപത്ത് നിന്നാരംഭിച്ചു 11–ാം വാർഡ് മന്ത്രിയാംകോണത്ത് അവസാനിക്കുന്ന റോഡാണിത്. തറട്ട വാർഡിലെ ഭൂരിഭാഗം ആളുകളും പ്രധാനമായി ആശ്രയിക്കുന്ന റോഡിന്റെ നിലവാരം ശോചനീയമാണ്. ഇരുചക്രവാഹന യാത്രക്കാരിൽ ഒട്ടേറെപ്പോർ ചെളിക്കെട്ട് നിറഞ്ഞ റോഡിൽ വീണു പരുക്കേറ്റിട്ടുണ്ട്.
തറട്ട, ആലുംമൂട്, തോക്കാട്, മന്ത്രിയാംകോണം എന്നിവിടങ്ങളിലുള്ള ജനങ്ങൾ കുടുംബാരോഗ്യ കേന്ദ്രം, ചെമ്മരുതി പഞ്ചായത്ത്, വില്ലേജ് ഓഫിസുകൾ, കൃഷിഭവൻ എന്നിവിടങ്ങളിലെത്തുന്നത് ഇതുവഴിയാണ്. 9,11 വാർഡുകളുടെ അതിർത്തി സ്ഥലമായ പഠിപ്പുരവിളാകം വരെ എംഎൽഎ ഫണ്ടിൽ മൂന്നു വർഷം മുൻപ് എംഎൽഎ ഫണ്ട് ഉപയോഗിച്ചു കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. മഴക്കാലത്ത് റോഡിന്റെ താഴ്ന്ന സ്ഥലത്ത് മഴവെള്ളം കെട്ടി ചെളിക്കുണ്ടായി മാറുമെന്നു തറട്ട വാർഡ് അംഗം കെ.ശോഭലാൽ പറഞ്ഞു.
പുതിയ റോഡ് നിർമാണത്തിനു ഉയർന്ന തുക ആവശ്യമായതിനാൽ ഫണ്ട് ലഭ്യത അനുസരിച്ചു നിർമാണം നടത്താമെന്നാണ് എംഎൽഎ നൽകിയ മറുപടിയെന്നു അംഗം പറയുന്നു. വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ചപ്പോൾ തൽക്കാലം മണ്ണിട്ടു നിരപ്പാക്കി അപകടാവസ്ഥ ഒഴിവാക്കാൻ പഞ്ചായത്ത് അസി.എൻജിനീയറെ ചുമതലപ്പെടുത്താനും തുടർന്നു ഫണ്ടിനു എംഎൽഎയ്ക്കും ജില്ലാ പഞ്ചായത്തിനും കത്ത് നൽകാനുള്ള തീരുമാനം എടുത്തിട്ടുണ്ട്.