വിഴിഞ്ഞം തുറമുഖം: തുരങ്ക റെയിൽപ്പാതയുടെ ഡിപിആറിന് അംഗീകാരം; ചെലവ് 1400 കോടി രൂപ

Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ ചരക്കുനീക്കത്തിനുള്ള ബാലരാമപുരം–വിഴിഞ്ഞം തുരങ്ക റെയിൽപാതയുടെ ഡിപിആറിന് അംഗീകാരം. ചീഫ് സെക്രട്ടറി ഡോ.വി.വേണു അധ്യക്ഷനായ പദ്ധതി നിർവഹണ സമിതിയാണ് അംഗീകാരം നൽകിയത്. മന്ത്രിസഭയുടെ അനുമതി കൂടി ലഭിച്ചാൽ ഉത്തരവിറങ്ങും. 10.76 കിലോമീറ്ററിൽ നിർമിക്കുന്ന റെയിൽപാതയിൽ 9.5 കിലോമീറ്റർ തുരങ്കമാണ്. സ്ഥലമേറ്റെടുപ്പ് ഇനി ഊർജിതമാകും. 1400 കോടി രൂപയാണ് ആകെ ചെലവ്. ബാലരാമപുരത്ത് കണ്ടെയ്നർ യാഡും നിർമിക്കേണ്ടിവരും. കണ്ടെയ്നർ ട്രക്കുകൾക്കു തൽക്കാലം നിലവിലെ ദേശീയപാതയിൽ സഞ്ചാര സൗകര്യമൊരുക്കാനുള്ള നിർദേശവും അംഗീകരിച്ചു.
തുറമുഖത്തു നിന്നു ദേശീയപാതയിലേക്കു കയറുന്ന റോഡ് വീതി കൂട്ടും. കഴിയാവുന്നത്ര ദേശീയപാതയുടെ സർവീസ് റോഡ് ഉപയോഗിച്ചാകും ചരക്കുനീക്കം. ദേശീയപാതയിൽ ട്രക്ക് തിരിയാനും മറ്റുമായി മീഡിയൻ മുറിക്കാൻ ദേശീയപാതാ അതോറിറ്റിയുടെ സമ്മതം വാങ്ങും. തുറമുഖത്തു നിന്നു ദേശീയപാതയിലേക്കുള്ള കണക്ടിവിറ്റി റോഡിനെ ദേശീയപാതയും നിർദിഷ്ട ഔട്ടർ റിങ് റോഡുമായി ബന്ധിപ്പിക്കുന്ന, ‘ക്വാർട്ടർ ട്രംപറ്റ് ഇന്റർചേഞ്ച്’ ജംക്‌ഷനാണ് അംഗീകാരം ലഭിച്ച മറ്റൊരു നിർദേശം. ഔട്ടർ റിങ് റോഡ് യാഥാർഥ്യമാകുന്നതു വരെയുള്ള ഡിസൈനാണു യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയത്. ആകെ നാലു ഇന്റർചേഞ്ചുകൾ വേണ്ടിവരുന്നിടത്തു തൽക്കാലം രണ്ടെണ്ണം നിർമിക്കും.
ചൈനയിൽ നിന്ന് കപ്പൽ ഇന്നെത്തും
രാജ്യാന്തര തുറമുഖം പ്രവർത്തിപ്പിക്കുന്നതിനുള്ള ക്രെയിനുകളുമായി ചൈനയിൽനിന്ന് ഒടുവിലത്തെ കപ്പൽ ഇന്നെത്തും. രണ്ടു ‘ഷിപ് ടു ഷോർ ’ ക്രെയിനും രണ്ട് ‘ യാഡ് ക്രെയിനു’മാണ് എത്തിക്കുക. ഇതോടെ വിഴിഞ്ഞത്ത് 8 ഷിപ് ടു ഷോർ ക്രെയിനും 31 യാഡ് ക്രെയിനുമാകും.