ADVERTISEMENT

തിരുവനന്തപുരം ∙ വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ (എൻഎച്ച് 866) ഭൂമി ഏറ്റെടുക്കൽ 2025 മാർച്ച് 30നു മുൻപു പൂർത്തിയാക്കണമെന്ന സർക്കാർ നിർദേശം നടപ്പാകാനിടയില്ല. കെട്ടിടങ്ങളുടെ കാലപ്പഴക്കം കണക്കാക്കി മൂല്യം കുറയ്ക്കണമെന്ന ഉത്തരവ് നിർബന്ധമായും പാലിക്കണമെന്നു നിർദേശം നൽകിയതാണു വൈകാൻ കാരണം. ആദ്യഘട്ടത്തിൽ തുക അനുവദിക്കൽ ഘട്ടം വരെ എത്തിയ സർവേ നമ്പറുകളുടെ ഉടമകൾക്കും നഷ്ടപരിഹാരം ലഭിക്കാൻ ഇനി നിർമിതികളുടെ പുനർമൂല്യനിർണയം പൂർത്തിയായി ദേശീയപാത അതോറിറ്റി അംഗീകരിക്കുന്നതു വരെ കാത്തിരിക്കണം.

11 വില്ലേജുകളിലെ 100.8723 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ 1956 ലെ ദേശീയപാത നിയമപ്രകാരമുള്ള അവസാന വിജ്ഞാപനമായ 3 ഡി ഒന്നര വർഷം മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ഭൂമിയുടെയും കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള നിർമിതികളുടെയും മൂല്യം നിർണയിച്ച് നഷ്ടപരിഹാരത്തുക അനുവദിക്കാനുള്ള ഘട്ടം വരെ എത്തിയെങ്കിലും സംസ്ഥാന സർക്കാരുമായി നിർമാണക്കരാർ ഒപ്പിടുന്നതു വൈകിയതോടെ നടപടികൾ നിർത്തി വയ്ക്കുകയായിരുന്നു. എന്നാൽ, അന്നു മൂല്യം നിശ്ചയിച്ച കെട്ടിടങ്ങൾക്കും മറ്റു നിർമിതികൾക്കും അവയുടെ കാലപ്പഴക്കം കണക്കാക്കി നഷ്ടപരിഹാരത്തുക കുറയ്ക്കണമെന്നു നിർദേശമുണ്ടായതോടെ ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗം തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ, പുനർ മൂല്യനിർണയം തുടങ്ങി.

നിലവിൽ 3 ഡി വിജ്ഞാപനത്തിൽ ഉൾപ്പെട്ടവർക്കും കാലപ്പഴക്കം കണക്കാക്കി കെട്ടിടത്തിന്റെ മൂല്യം കുറയും.എന്നാൽ, ഇവർക്ക് 2022ൽ ഭൂമി ഏറ്റെടുക്കലിന്റെ ആദ്യ വിജ്ഞാപനം (3എ) പ്രസിദ്ധീകരിച്ച തീയതി മുതൽ നഷ്ടപരിഹാരത്തുകയ്ക്ക് 12% പലിശ കൂടി ലഭിക്കാൻ അർഹതയുണ്ട്. അതിനാൽ, കാലപ്പഴക്കം മൂലം മൂല്യം കുറയുന്നതിന്റെ നഷ്ടം കാര്യമായി ബാധിക്കില്ലെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിലയിരുത്തൽ.

പുതിയ 3 എ: വിജ്ഞാപനം ഉടൻ
ആകെ 24 വില്ലേജുകളിൽ നിന്നായി 300 ഹെക്ടറിലധികം ഭൂമിയാണ് ഔട്ടർ റിങ് റോഡിനായി ഏറ്റെടുക്കേണ്ടത്. 3 ഡി വിജ്ഞാപനം പുറത്തിറങ്ങിയ 100 ഹെക്ടർ ഒഴികെയുള്ള ഭൂമിയുടെ ആദ്യ ഘട്ടം ഏറ്റെടുക്കുന്നതിനായി പ്രാഥമിക വിജ്ഞാപനമായ 3 എ പ്രസിദ്ധീകരിക്കാൻ ഭൂമി ഏറ്റെടുക്കൽ വിഭാഗം ദേശീയപാത അതോറിറ്റിക്കു കൈമാറി. ഇവയിൽ നേരത്തെ 3 എ വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും നടപടികൾ വൈകിയതു കാരണം റദ്ദായതുമായ സർവേ നമ്പറുകളും ഉൾപ്പെടും. കിളിമാനൂർ, കൊടുവഴന്നൂർ, നഗരൂർ, പുളിമാത്ത്, വിളപ്പിൽ, വെങ്ങാനൂർ, മാണിക്കൽ, പുല്ലമ്പാറ, കുളത്തുമ്മൽ, ബാലരാമപുരം, പള്ളിച്ചൽ വില്ലേജുകളിലെ 100 ഹെക്ടർ ഏറ്റെടുക്കലാണ് അവസാന ഘട്ടത്തിലെത്തിയത്.

ജനത്തെ വഞ്ചിച്ചു: ജനകീയ സമിതി ദേശീയ പാത അതോറിറ്റി ഓഫിസിനു മുന്നിൽ ധർണ 
തിരുവനന്തപുരം ∙ വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ് റോഡിനായുള്ള സ്ഥലം ഏറ്റെടുപ്പിന്റെ നടപടിക്രമങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ വഞ്ചിച്ചെന്ന് ആരോപിച്ച് ജനകീയ സമിതി. ചാക്കയിലെ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജനൽ ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. 2022 ഒക്ടോബറിൽ  കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയും യുദ്ധകാലാടിസ്ഥാനത്തിൽ സർവേ നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ എല്ലാം ആധാരങ്ങൾ ഉൾപ്പെടെയുള്ള സകല രേഖകളും റവന്യു അധികൃതർ കൈപ്പറ്റിയെങ്കിലും ഒന്നരവർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം കൊടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടില്ലെന്ന് ഭാരവാഹികൾ ആരോപിച്ചു. 

കേന്ദ്ര സർക്കാർ സംസ്ഥാനത്തെയും സംസ്ഥാന സർക്കാർ കേന്ദ്രത്തെയും പരസ്പര പഴി പറയുന്നതല്ലാതെ  ഏറ്റെടുക്കുന്ന സ്ഥലത്തിന് എന്തു വില നൽകുമെന്ന് അറിയിക്കുക പോലും ചെയ്തിട്ടില്ല. ഏറ്റെടുക്കുന്ന ഭൂമിക്ക് വളരെ കുറഞ്ഞ വിലയാണ് ഇട്ടിരിക്കുന്നതെന്നാണ് അറിയാൻ കഴിയുന്നത്.   കെട്ടിടങ്ങൾക്കും മറ്റു നിർമിതികൾക്കും കാലപ്പഴക്കം അനുസരിച്ച് വില കുറയ്ക്കുന്ന നിയമമനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.  തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നായി ഏതാണ്ട് 6500  കുടുംബങ്ങളെ ബാധിക്കുന്ന ഈ തീരുമാനത്തിൽ നിന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്നും ഏറ്റെടുക്കുന്ന വസ്തുക്കൾക്ക് മാർക്കറ്റ് വിലയനുസരിച്ച് ന്യായമായ നഷ്ടപരിഹാരത്തുക അനുവദിക്കണം എന്നും  ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം  ഡിസിസി ട്രഷറർ കെ.വി.അഭിലാഷ് ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ് റോഡ് ജനകീയ സമിതി കൺവീനർ സിസിലിപുരം പി. വിജയൻ, ചെയർമാൻ ചന്ദ്രമോഹനൻ നായർ, കോ–ഓർഡിനേറ്റർ തേക്കട ഹാഷിം കിളിമാനൂർ ഫസലുദ്ദീൻ, അർച്ചന പുളിമാത്ത് എന്നിവർ പ്രസംഗിച്ചു. പ്രതിഷേധങ്ങളുടെ അടുത്തഘട്ടമായി തൊട്ടടുത്ത ദിവസങ്ങളിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഔദ്യോഗിക വസതിക്കു മുന്നിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

English Summary:

The acquisition of land for the Vizhinjam-Navaikulam Outer Ring Road project in Kerala has hit a roadblock due to delays in compensation disbursement and a new directive mandating age-based value reduction for buildings. This has sparked protests from landowners who feel betrayed by the government's handling of the situation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com