എംഎൽഎമാരെക്കാൾ ഹാജർ ഇ.സോമനാഥിന്: ഓർമദിനം സ്പീക്കർ ഉദ്ഘാടനം ചെയ്തു

Mail This Article
തിരുവനന്തപുരം ∙ നിയമസഭയിൽ എംഎൽഎമാർക്ക് ഉണ്ടായിരുന്നതിനെക്കാൾ ഹാജരുള്ള വ്യക്തിയായിരുന്നു അന്തരിച്ച മാധ്യമപ്രവർത്തകൻ ഇ.സോമനാഥ് എന്ന് സ്പീക്കർ എ.എൻ.ഷംസീർ. എംഎൽഎമാരെക്കാൾ കൂടുതൽ സമയം അദ്ദേഹം സഭയിൽ ചെലവഴിച്ചിരുന്നു. പരിസ്ഥിതി മേഖലയുമായും സോമനാഥ് അടുത്ത ബന്ധം പുലർത്തി. മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ഇ.സോമനാഥിന്റെ മൂന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി ഇ.സോമനാഥ് ഫ്രറ്റേണിറ്റിയും കേരള മീഡിയ അക്കാദമിയും ചേർന്നു സംഘടിപ്പിച്ച ഇ.സോമനാഥ് ഓർമദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.
ഇ.സോമനാഥ് ഫ്രറ്റേണിറ്റി ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് വി.എം.സുധീരൻ മുഖ്യാതിഥിയായിരുന്നു. നിത്യഹരിത പരിസ്ഥിതി കാർട്ടൂണുകൾ എന്ന വിഷയത്തിൽ കാർട്ടൂണിസ്റ്റ് ഇ.പി.ഉണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. ലോങ് കോവിഡ് : ധാരണകളും മേഖലകളും എന്ന വിഷയത്തിൽ കേരള മീഡിയ അക്കാദമിയുടെ ഇ.സോമനാഥ് ശാസ്ത്ര–പരിസ്ഥിതി ചെയർ അധ്യക്ഷൻ ഡോ.എം.വി.പിള്ള പ്രഭാഷണം നടത്തി. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, ഇ.സോമനാഥ് ഫ്രറ്റേണിറ്റി സെക്രട്ടറി സുജിത് നായർ, മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ എന്നിവർ പ്രസംഗിച്ചു.