ADVERTISEMENT

തിരുവനന്തപുരം∙ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം.മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചെങ്കിലും അദ്ദേഹത്തെ സംരക്ഷിക്കാനുറച്ച് സിപിഎം സംസ്ഥാന നേതൃത്വം. കേസിൽ കോടതി എന്തെങ്കിലും നിലപാടെടുക്കും വരെ മുകേഷിന് എംഎൽഎ ആയി തുടരാമെന്ന പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവന ശരിവച്ച് വനിതാ നേതാക്കളും രംഗത്തുവന്നു.

നിയമപരമായി രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയാൽ മാത്രം രാജിവച്ചാൽ മതിയെന്നും പാർട്ടി നേതാവും വനിതാ കമ്മിഷൻ അധ്യക്ഷയുമായ പി.സതീദേവി പറഞ്ഞു. ധാർമികത ഓരോ ആളിനെയും സംബന്ധിച്ച് വ്യത്യസ്തമായിരിക്കും. ധാർമികതയുടെ പേരിൽ രാജിവയ്ക്കണോയെന്നു തീരുമാനിക്കേണ്ടത് മുകേഷാണെന്നും അവർ കൂട്ടിച്ചേർത്തു. മുകേഷിന്റെ കാര്യത്തിൽ വേവലാതി വേണ്ടെന്നും കുറ്റവാളിയെന്നു കണ്ടെത്തിയാൽ സർക്കാർ ഒപ്പമുണ്ടാകില്ലെന്നും കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി പ്രതികരിച്ചു.

കോടതിയുടെ തീർപ്പുണ്ടാകും വരെ മുകേഷിനു പ്രതിരോധം തീർക്കാനാണു തീരുമാനമെങ്കിലും ഇടതുപക്ഷത്തെ ദേശീയ വനിതാ നേതാക്കളിൽ നിന്നു സമ്മർദം ഉയരാനുള്ള സാധ്യത സിപിഎം മുന്നിൽക്കാണുന്നു. പീഡനക്കേസിൽ പ്രതിയായതിനു പിന്നാലെ മുകേഷിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജയും രംഗത്തുവന്നിരുന്നു.

മുൻപ് അറസ്റ്റിലായ കോൺഗ്രസ് എംഎൽഎമാർ രാജിവച്ചില്ലല്ലോ, അതുകൊണ്ട് മുകേഷും വയ്ക്കേണ്ടെന്ന സിപിഎമ്മിന്റെ വാദം ഇവർ അന്ന് തള്ളിപ്പറഞ്ഞു. കോൺഗ്രസ് എംഎൽഎമാർ രാജിവച്ചില്ലെന്ന ന്യായമുയർത്തി സിപിഎം പ്രതിരോധം തീർക്കേണ്ടതില്ലെന്ന് വൃന്ദ പറഞ്ഞപ്പോൾ, മുകേഷ് രാജിവയ്ക്കണമെന്ന് ആനി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ, ഇടതുപക്ഷത്തെ ഏറ്റവും ഉയർന്ന ഘടകത്തിലെ വനിതാ നേതാക്കൾ നിലപാടു കടുപ്പിച്ചാൽ സിപിഎമ്മിനു തലവേദനയാകും. പി.വി.അൻവർ രാജിവച്ച് മുന്നണി വിട്ടതിനു പിന്നാലെ മറ്റൊരു സ്വതന്ത്രനെ കൂടി നഷ്ടമാകുന്നത് പാർട്ടിക്കു തിരിച്ചടിയാകും. പരസ്യമായി രാജിയാവശ്യം ഉന്നയിക്കുന്നില്ലെങ്കിലും മുന്നണിയുടെ പ്രതിഛായ മോശമാകാതിരിക്കാനുള്ള ഇടപെടലുകൾ സിപിഎമ്മിൽനിന്നു സിപിഐ പ്രതീക്ഷിക്കുന്നു.

കുറ്റപത്രം പിഴവ് തിരുത്താൻ മടക്കി
കൊച്ചി∙ സൂക്ഷ്മ പരിശോധനയിൽ സാങ്കേതിക പിഴവു കണ്ടതിനെ തുടർന്നു നടൻ എം.മുകേഷ് എംഎൽഎ പ്രതിയായ പീഡന കേസിന്റെ കുറ്റപത്രം മജിസ്ട്രേട്ട് കോടതി അന്വേഷണ സംഘത്തിനു തിരികെ നൽകി. പിഴവുകൾ പരിഹരിച്ചു കുറ്റപത്രം വീണ്ടും സമർപ്പിക്കും. ലൈംഗികമായി പീഡിപ്പിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ആരോപിച്ചു ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലാണു എഐജി ജി.പൂങ്കുഴലി നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.

മലയാള സിനിമ നിർമാണ മേഖലയിലെ തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളും പ്രശ്നങ്ങളും പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതോടെയാണു കമ്മിറ്റിക്കു മുൻപിൽ മൊഴികൾ നൽകാൻ കഴിയാതിരുന്ന പല നടികളും മാധ്യമങ്ങൾ വഴി ‍‍ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.

ആലുവ സ്വദേശിയായ നടി എം.മുകേഷിനെതിരെ നടത്തിയ വെളിപ്പെടുത്തലുകളിൽ അന്വേഷണ സംഘത്തിനു ഡിജിറ്റൽ തെളിവുകൾ അടക്കം ലഭിച്ചതോടെയാണു എറണാകുളത്തു റജിസ്റ്റർ ചെയ്ത കേസിലെ കുറ്റപത്രം കഴിഞ്ഞ ദിവസം സമർപ്പിച്ചത്. മുകേഷിനെതിരെ ഇതേ നടിയുടെ പരാതിയിൽ വടക്കാഞ്ചേരി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

English Summary:

M. Mukesh's sexual assault case continues to dominate headlines in Kerala. Despite facing serious charges, the CPM's unwavering support for the MLA fuels public outrage and raises serious questions about the party's commitment to justice.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com