പേവിഷ പ്രതിരോധം: കുത്തിവയ്പ് ലഭിച്ച തെരുവുനായ്ക്കൾ 10% മാത്രം; വാക്സീൻ കിട്ടാതെ 3 ലക്ഷം വളർത്തു നായ്ക്കളും

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ തെരുവുനായ്ക്കളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തത് 10 ശതമാനത്തിനു മാത്രം. വളർത്തുനായ്ക്കൾക്കു വാക്സീൻ നൽകുന്ന പദ്ധതിയും മന്ദഗതിയിൽ. വളർത്തു നായ്ക്കൾക്ക് ചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയും പെരുവഴിയിൽ. 3 ലക്ഷത്തിലേറെ തെരുവുനായ്ക്കളിൽ 10 മാസം കൊണ്ട് 32,063 എണ്ണത്തിനു മാത്രമാണ് കുത്തിവയ്പ് എടുക്കാനായത്. 8 ലക്ഷത്തിലധികം വളർത്തു നായ്ക്കളിൽ 3 ലക്ഷത്തിലേറെ എണ്ണത്തിന് വാക്സീൻ എടുത്തിട്ടില്ല. വളർത്തുനായ്ക്കളെ തിരിച്ചറിയാൻ ചിപ്പ് ഘടിപ്പിക്കാൻ തീരുമാനിച്ചതും ഫലപ്രാപ്തിയിലെത്തിയില്ല. പ്രായമേറുമ്പോൾ തെരുവിൽ ഉപേക്ഷിക്കുന്ന നായ്ക്കളുടെ ചിപ്പ് പരിശോധിച്ച് ഉടമയെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. കോഴിക്കോട് കോർപറേഷനിൽ 3 വർഷം മുൻപാരംഭിച്ച പദ്ധതിയിൽ ആയിരത്തിൽ താഴെ നായ്ക്കൾക്കു മാത്രമാണ് ചിപ്പ് ഘടിപ്പിക്കാനായത്.
പേവിഷ ബാധ 40% കുട്ടികളിൽ
പേവിഷം ബാധിക്കുന്നവരിൽ 40% പേരും 15 വയസ്സിൽ താഴെയുള്ളവർ. വളർത്തു നായ്ക്കളിൽ നിന്നാണ് കൂടുതൽ പേർക്കും ഇതു പകരുന്നതും. ഓമനിക്കുന്നതിനിടെ ഇവ മാന്തുകയോ കടിക്കുകയോ ചെയ്യുന്നത് കുട്ടികൾ സാരമാക്കാറില്ല. വീട്ടുകാരോടു പറയാറുമില്ല. കുട്ടികളെ പരിപാലിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ശല്യപ്പെടുത്തിയാലും ദേഷ്യമോ ഭയമോ ഉള്ള അവസ്ഥയിലും വളർത്തുനായ്ക്കൾ അക്രമകാരികളാകാറുണ്ട്.