ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവം: പുനഃപരീക്ഷ നടത്തി; എത്തിയത് 65 പേർ

Mail This Article
തിരുവനന്തപുരം ∙ ഉത്തരക്കടലാസുകൾ നഷ്ടമായതിനെ തുടർന്നു കേരള സർവകലാശാല നടത്തിയ എംബിഎ മൂന്നാം സെമസ്റ്റർ പുനഃപരീക്ഷയ്ക്ക് എത്തിയത് 65 പേർ. 71 പേരുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. പുനഃപരീക്ഷ പ്രയാസമായിരുന്നെന്നു വിദ്യാർഥികൾ പറഞ്ഞു. 6 കേന്ദ്രങ്ങളിലായാണു പരീക്ഷ നടന്നത്. വിദേശത്തുള്ള പലരും ഇന്നലെ പരീക്ഷയെഴുതാൻ എത്തിയില്ല. ഇന്നലെ പരീക്ഷയെഴുതാൻ കഴിയാത്തവർക്കായി 22ന് വീണ്ടും പരീക്ഷ നടത്തും. 2024 മേയിൽ നടന്ന എംബിഎ മൂന്നാം സെമസ്റ്റർ പ്രോജക്ട് ഫിനാൻസ് പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണു നഷ്ടപ്പെട്ടത്.
അധ്യാപകൻ മൂല്യനിർണയത്തിനായി കൊണ്ടുപോയ ഉത്തരക്കടലാസുകൾ യാത്രയ്ക്കിടെ നഷ്ടപ്പെടുകയായിരുന്നു. ഉത്തരക്കടലാസ് കാണാതായ വിവരം മറച്ചു വച്ച സർവകലാശാല പുനഃപരീക്ഷയ്ക്ക് എത്താൻ വിദ്യാർഥികൾക്ക് ഇ മെയിൽ അയച്ചപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. മുൻ പരീക്ഷകളുടെ ശരാശരി കണക്കാക്കി തങ്ങളെ ജയിപ്പിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർവകലാശാല വീണ്ടും പരീക്ഷ നടത്തുകയായിരുന്നു. ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനു കൈമാറുന്നതിലും അവ നഷ്ടപ്പെട്ട ശേഷം നടപടിയെടുക്കുന്നതിലും സർവകലാശാലയ്ക്കു ഗുരുതര വീഴ്ച സംഭവിച്ചിരുന്നു. അധ്യാപകൻ ആദ്യം തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും സംഭവം വിവാദമായതോടെ മാത്രമാണു സർവകലാശാല ഡിജിപിക്കു പരാതി നൽകിയത്.