ADVERTISEMENT

തിരുവനന്തപുരം ∙ എല്ലാം ഞങ്ങളുടെ തെറ്റ് ! കഷ്ടപ്പെട്ട് പഠിച്ചതും പരീക്ഷ എഴുതിയും മെഡിക്കൽ ടെസ്റ്റിന് ഹാജരായതും റാങ്ക് ലിസ്റ്റിൽ ഇടംനേടിയതും നിയമനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതുമെല്ലാം സ്വന്തം തെറ്റെന്ന് ഏറ്റുപറഞ്ഞ് വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സ്. ഇതിന്റെ പ്രായശ്ചിത്തമെന്നവണ്ണം സെക്രട്ടേറിയറ്റിനു മുൻപിലെ സമരപ്പന്തലിൽ കണ്ണു മൂടിക്കെട്ടി, കയ്യിൽ റാങ്ക് ലിസ്റ്റുമേന്തി, ഏത്തമിട്ട് ഉദ്യോഗാർഥികൾ. റാങ്ക് ലിസ്റ്റ് കാലാവധി 19ന് അവസാനിക്കാനിരിക്കെ, നിയമനം വൈകിപ്പിക്കുന്നതിനെതിരെ വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക്. വിഷയം മന്ത്രിസഭ ചർച്ചയ്ക്കായി പരിഗണിക്കാത്ത സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം രാത്രി മുതൽ യു.പ്രിയ, സ്നേഹ കുഞ്ഞുമോൻ എന്നിവർ നിരാഹാര സമരം തുടങ്ങി.2023ൽ പ്രസിദ്ധീകരിച്ച 965 പേരുടെ ലിസ്റ്റിൽ 815 പേർക്കും 2022ലെ ലിസ്റ്റിൽ 757 പേർക്കും നിയമനം നടത്തിയിരുന്നു. 2024ലെ 967 പേരുടെ ലിസ്റ്റിൽ 292 പേർക്കു മാത്രമാണ് നിയമനം ലഭിച്ചത്.

നിലവിൽ 570 തസ്തികകളിൽ ഒഴിവുണ്ട്. അതിൽ 350 എങ്കിലും നിയമനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. 19ന് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും.സമരത്തിന് ഐക്യദാർഢ്യവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമരവേദിയിലെത്തി. നിലവിലെ നിയമന മരവിപ്പിക്കലിനെക്കുറിച്ച് മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിച്ചിരുന്നതായും വനിതാ പുരുഷ പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാര്യം പരിശോധിക്കാമെന്ന് പറഞ്ഞിരുന്നതായും അദ്ദേഹം അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. സമരവേദിയിൽ കുഴഞ്ഞുവീണ തൃശൂർ സ്വദേശി സി.എസ്.ഹസീനയെ ആശുപത്രിയിലെത്തിക്കാൻ  പൊലീസ് ഇടപെട്ട് ആംബുലൻസ് ഏർപ്പാടാക്കിയെങ്കിലും സെക്രട്ടേറിയറ്റിനുമുന്നിൽ മറ്റ് സമരങ്ങളും പ്രകടനങ്ങളും കാരണം ആംബുലൻസിന് എത്താൻ കഴിഞ്ഞില്ല. രമേശ് ചെന്നിത്തല ഇടപെട്ട്, അദ്ദേഹമെത്തിയ വാഹനത്തിലാണ് ഉദ്യോഗാർഥിയെ ആശുപത്രിയിലെത്തിച്ചത്.

English Summary:

Women CPO rank holders are protesting in Thiruvananthapuram over recruitment delays. With the rank list expiring soon, the protest intensifies into a hunger strike, demanding immediate action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com