കണിയാൻകുന്നിൽ പാലം വന്നു; അപ്രോച്ച് റോഡ് എന്നെത്തും?

Mail This Article
ഇലകമൺ ∙ ഒരു കോടി രൂപ ചെലവഴിച്ച് ഇലകമൺ ഏലാ തോടിന് കുറുകെ നിർമിച്ച കണിയാൻകുന്ന് പാലത്തിന് പ്രയോജനമില്ലാതായെന്നു പരാതി. അപ്രോച്ച് റോഡ് പണിയാത്തിനാൽ പാലത്തിന്റെ മറുവശത്ത് നടന്ന് ഇറങ്ങാനും കഴിയില്ല. ഇവിടെ താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങളും യാത്രാക്ലേശം നേരിടുന്നുണ്ട്. കണിയാൻകുന്ന് പാലം കൊച്ചുപാരിപ്പള്ളി- കിഴക്കേപ്പുറം മരാമത്തുറോഡിലെ മേച്ചേരി പാലവുമായി ബന്ധിപ്പിക്കുന്ന റോഡ് നിർമാണം ആരംഭിക്കുന്നതിനു നടപടി വേണമെന്നാണ് ആവശ്യം.
ഇലകമൺ കരവാരം മഠത്തിൽ റോഡിൽ പ്രിയദർശിനി ഇൻഡസ്ട്രീസ് സഹകരണ സംഘം കോംപൗണ്ടിന് സമീപം താമസിക്കുന്ന കുടുംബങ്ങളും മഴക്കാലത്ത് മഴവെള്ളം കെട്ടിനിന്നു ദുരിതം അനുഭവിക്കുന്നുണ്ട്. താഴ്ന്ന പ്രദേശമായതിനാൽ നാലുമുക്ക് മഠത്തിൽ റോഡിൽനിന്ന് വരുന്ന മഴവെള്ളംവീടുകളിലേക്ക് ഒഴുകി ചെല്ലുകയാണ്.
കരവാരം മഠത്തിൽ പ്രദേശത്ത് അടിയന്തരമായി ഓട നിർമിച്ചു ഇലകമൺ ഏലാ തോടുമായി ബന്ധിപ്പിക്കുന്നതിനും ഓടയുടെ മുകളിൽ സ്ലാബ് പാകി ഇന്റർലോക്ക് പാകുന്ന പദ്ധതിക്കും തുടക്കം കുറിക്കണമെന്നാണ് ആവശ്യം. ഇതിനു മൈനർ ഇറിഗേഷൻ വകുപ്പ് ഫണ്ട്, എൻആർഇജിഎസ് തുടങ്ങിയ ഫണ്ട് വിനിയോഗിച്ച് പദ്ധതി നടപ്പിലാക്കണമെന്നു പഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് വിനോജ് വിശാൽ ആവശ്യപ്പെട്ടു.