നിർമാണത്തിനിടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയുടെ ചുറ്റുമതിൽ തകർന്നു; അഴിമതിയാരോപണം

Mail This Article
തിരുവനന്തപുരം ∙ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നിർമാണം നടക്കുന്നതിനിടെ ചുറ്റുമതിൽ തകർന്നു വീണു. ജോലിയിലേർപ്പെട്ടിരുന്ന അതിഥിത്തൊഴിലാളികളുടെ സംഘം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മതിൽ തകരുന്ന ശബ്ദം കേട്ടയുടൻ തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. ആശുപത്രി അങ്കണത്തിലെ പുതിയതായി നിർമാണം പൂർത്തിയായി വരുന്ന ബഹുനില മന്ദിരത്തോടു ചേർന്നു നിർമാണം നടന്നു വരികയായിരുന്ന കൂറ്റൻ മതിലാണു നിലംപതിച്ചത്.
ലക്ഷങ്ങൾ മുടക്കിയുള്ള മതിൽ പൊളിഞ്ഞു വീണതറിഞ്ഞു സന്നദ്ധ സംഘടനാപ്രവർത്തകർ അടക്കം സംഭവ സ്ഥലത്തെത്തിയെങ്കിലും ആരെയും ആശുപത്രി വളപ്പിനുള്ളിലേക്കു കയറ്റിവിടാൻ കരാറുകാരൻ തയാറായില്ല. പുതിയ മന്ദിര സമുച്ചയത്തിന്റെ മുന്നിലുള്ള ഗേറ്റ് പൂട്ടിയെടുക്കുകയും ചെയ്തു. ഇതിനിടെ ചിലർ മതിൽ കടന്നു അപകടദൃശ്യം പകർത്താൻ ശ്രമിച്ചതും വാക്കേറ്റത്തിനിടയാക്കി.
മതിൽ നിർമാണത്തിൽ വൻ അഴിമതിയാണു നടന്നിട്ടുള്ളതെന്നു നാട്ടുകാർ ആരോപിച്ചു. പുതിയതായി നിർമിച്ചുവരുന്ന മതിൽ കോൺക്രീറ്റ് ബെൽറ്റ് ഇട്ട് നിർമിക്കണമെന്ന നിബന്ധന പൂർണമായും ഒഴിവാക്കി ആശുപത്രി അങ്കണത്തിലെ പഴയ കെട്ടിടങ്ങളിൽ നിന്നു പൊളിച്ചെടുത്ത കമ്പികൾ മതിലിന്റെ അസ്തിവാരത്തിൽ നിരത്തിയാണു നിർമാണം നടത്തിയിട്ടുള്ളത്.
ഉപയോഗിച്ചിട്ടുള്ള കരിങ്കൽപ്പാളികളും മുൻപു ഉപയോഗിച്ചതാണെന്നു നാട്ടുകാർ പറഞ്ഞു. സിമന്റിനു പകരം കൂടുതലും പാറപ്പൊടിയാണ് കലർത്തിയിട്ടുള്ളത്, സംഭവത്തെക്കുറിച്ചു സർക്കാർ തലത്തിൽ വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനിടെ സംഭവം അതീവരഹസ്യമായി സൂക്ഷിക്കാൻ ഉന്നതതലങ്ങളിൽ നിന്നു കരാറുകാരനു നിർദേശമുണ്ടായെങ്കിലും നാട്ടുകാർ ഇടപെട്ടതോടെ പരാജയപ്പെട്ടു. ഇടിഞ്ഞ മതിലിന്റെ ഭാഗങ്ങൾ രാത്രി തന്നെ സ്ഥലത്തു നിന്നു നീക്കം ചെയ്യാനും കൂടുതൽ തൊഴിലാളികളെ നിയോഗിച്ചു രാത്രി പൊളിച്ച മതിൽ കെട്ടാനും ശ്രമം ഉണ്ടായെങ്കിലും ജനരോഷം ഭയന്ന് അവസാനനിമിഷം ഉപേക്ഷിക്കുകയായിരുന്നു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലാണ് താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത്. ആശുപത്രി വികസനസമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ടു യോഗം വിളിച്ചുകൂട്ടാറില്ലെന്ന് അംഗങ്ങളിൽ ചിലർ പറയുന്നു. ബഹുനില മന്ദിരത്തിന്റെ നിർമാണമടക്കം അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് മതിൽ തകർന്നത്.
സംഭവം ഉണ്ടായപ്പോൾ ജോലിയിലുണ്ടായിരുന്ന മൂന്നോളം അതിഥി തൊഴിലാളികൾക്ക് കരിങ്കൽ പാളികൾ ദേഹത്തു വീണു പരുക്കേറ്റെങ്കിലും ഇവരെ താലൂക്ക് ആശുപത്രിയിൽ കാണിക്കാതെ പുറത്തെ സ്വകാര്യ ആശുപത്രിയിൽ രഹസ്യമായി പ്രവേശിപ്പിച്ചതും വിവാദമായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ചിറയിൻകീഴ് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ പറഞ്ഞു. വിവരങ്ങൾ തിരക്കാൻ ആശുപത്രി സൂപ്രണ്ടിനെ ഫോണിൽ വിളിച്ചിരുന്നുവെങ്കിലും കിട്ടിയില്ല. സ്ഥലം സന്ദർശിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.