പൂവച്ചൽ പഞ്ചായത്തിലെ അനധികൃത പന്നിഫാമുകളിൽ പരിശോധന
Mail This Article
കാട്ടാക്കട ∙ പൂവച്ചൽ പഞ്ചായത്തിലെ അനധികൃത പന്നിഫാമുകളിൽ പഞ്ചായത്ത്–ആരോഗ്യവകുപ്പ്–പൊലീസ് എന്നിവരുടെ പരിശോധന. 8 ഫാമിൽ പരിശോധന നടത്തിയ സംഘം 4 പന്നികളെ പിടികൂടി കൂത്താട്ടുകുളം മീറ്റ് പ്രോഡക്ട്സ് അധികൃതർക്ക് കൈമാറി. 70ലേറെ പന്നികൾ ഉള്ള അനധികൃതമായി പ്രവർത്തിക്കുന്ന പൊന്നെടുത്തകുഴി വാർഡിലെ ഫാമിൽ കോടതി ഉത്തരവുള്ളതിനാൽ പന്നികളെ പിടികൂടാൻ സാധിച്ചില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ആർഡിഒ, കലക്ടർ, ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ് തുടങ്ങി ബാലാവകാശ കമ്മിഷൻ വരെ പഞ്ചായത്തിലെ അനധികൃത ഫാമുകൾക്കെതിരെ കർശന നടപടി നിർദേശിച്ചിരുന്നു. പല വട്ടം ഫാമുകളിൽ പരിശോധന നടത്തി പന്നികളെ പിടികൂടിയെങ്കിലും അനധികൃതമായി പ്രവർത്തിക്കുന്ന ഫാമുകളുടെ പ്രവർത്തനം നിർത്തലാക്കാൻ അധികൃതർക്കായില്ല.
നിയമപരമായും വൃത്തിയുള്ള സാഹചര്യത്തിലും മാലിന്യ സംസ്കരണ സംവിധാനമൊരുക്കിയും പരിസരവാസികൾക്ക് ബുദ്ധിമുട്ടില്ലാതെ ഫാം പ്രവർത്തിപ്പിക്കാമെന്നിരിക്കേ എല്ലാ നിയമങ്ങളും കാറ്റിൽപറത്തി പരിസരവാസികളെ പകർച്ചവ്യാധികളുടെ അടിമകളാക്കിയ അനധികൃത ഫാമുകളുടെ പ്രവർത്തനത്തിനെതിരെ ഒട്ടേറെ സമരങ്ങൾ അരങ്ങേറി. ഇതിനെ തുടർന്നാണ് നടപടി തുടങ്ങിയത്.
ആദ്യ ഘട്ടത്തിൽ നൂറുകണക്കിനു പന്നികളെ പിടികൂടി. കുഞ്ഞുങ്ങളെയും ഗർഭിണികളായ പന്നികളെയും പിടികൂടാൻ കഴിഞ്ഞില്ല. ഇത് ഫാം നടത്തിപ്പുകാർക്ക് സൗകര്യമായി. ഫാമിൽ പരിശോധനയ്ക്ക് എത്തുമ്പോൾ ഉള്ള പന്നിക്കുഞ്ഞുങ്ങളെ വളർത്തി വലുതാക്കി വിൽപന നടത്തിയ ശേഷം സമീപ ഫാമുകളിൽ നിന്നും കുഞ്ഞുങ്ങളെ എത്തിച്ച് വളർത്തുകയാണ് പതിവ്. പരിശോധക സംഘം എത്തുന്ന വിവരം ചോർത്തി നൽകാൻ ഫാമിൽ ‘പങ്കാളിത്തമുള്ള’ ചില ജനപ്രതിനിധികൾ തന്നെ രംഗത്തുള്ളതാണ് ഉടമകൾക്ക് സഹായമാകുന്നതെന്നു നാട്ടുകാർ ആരോപിക്കുന്നു.