പ്രിയപ്പെട്ടവരില്ലാതെ വീടണഞ്ഞ് കൂട്ടുകാർ; വേളാങ്കണ്ണി യാത്രയ്ക്കിടെ അപകടത്തിൽ പരുക്കേറ്റവരെ നാട്ടിലെത്തിച്ചു
Mail This Article
നെയ്യാറ്റിൻകര ∙ വേളാങ്കണ്ണി യാത്രയ്ക്കിടെ തമിഴ്നാട് തിരുവാരൂർ തിരുത്തുറൈപൂണ്ടിക്കു സമീപം 7 അംഗ സംഘം സഞ്ചരിച്ചിരുന്ന വാൻ തമിഴ്നാട് സർക്കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ 3 പേരെയും നാട്ടിലെത്തിച്ചു. സംഭവത്തിൽ 4 പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. നെല്ലിമൂട് കോട്ടുകാൽ മുക്കംപാല തേരിവിള പുത്തൻ വീട്ടിൽ ഗോപിയുടെ മകൻ സുനിൽ (33), കഴിവൂർ കല്ലുമല ബി.കെ.മന്ദിരത്തിൽ ബാലകൃഷ്ണന്റെ മകൻ രജനീഷ് (44), കഴിവൂർ കല്ലുമല പ്ലാവിള മേലെ പുത്തൻ വീട്ടിൽ ഗംഗാധരന്റെ മകൻ സാബു (32) എന്നിവരെയാണ് നാട്ടിലെത്തിച്ചത്. ഇവർ പരുക്കുകളോടെ വീടുകളിൽ തന്നെ വിശ്രമത്തിലാണ്.
അപകടത്തിൽ നെല്ലിമൂട് കുഴിപ്പറച്ചൽ വീട്ടിൽ രവിയുടെയും ഫിലോമിനയുടെയും മകൻ ആർ.എഫ്.ഷാജുനാഥ് (28), നെല്ലിമൂട് കുഴിവിളക്കോണം ശ്രീജ വിലാസത്തിൽ രാജേന്ദ്രന്റെയും രത്നകുമാരിയുടെയും മകൻ ആർ.ശ്രീരാജേഷ് (33), നെല്ലിമൂട് കുഴിപ്പറച്ചൽ ഷീജ ഭവനിൽ രാജേഷിന്റെയും ഷീജയുടെയും മകൻ ആർ.എസ്.രാഹുൽ (30), കല്ലയം വിനായക നഗർ നടേശ വിലാസത്തിൽ നടേശന്റെയും വസന്തയുടെയും മകൻ ജയപ്രസാദ് (ശ്രീജിത്ത് – 33) എന്നിവരാണ് മരിച്ചത്. ഇവരുടെ സംസ്കാരം നടത്തി. ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം.