റേഷൻ മണ്ണെണ്ണ ഇനി കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിൽ മാത്രം
Mail This Article
തിരുവനന്തപുരം ∙ രാജ്യത്തെ 12 സംസ്ഥാനങ്ങളിലും ആകെയുള്ള 8 കേന്ദ്രഭരണ പ്രദേശങ്ങളിലും മണ്ണെണ്ണ വിതരണവും ഉപയോഗവും പൂർണമായി നിർത്തി. കഴിഞ്ഞ 2 വർഷമായി മണ്ണെണ്ണ വേണ്ടെന്ന് അറിയിക്കുകയോ ഏറ്റെടുക്കാതിരിക്കുകയോ ചെയ്തതിനാൽ ഇവയെ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വിതരണ പട്ടികയിൽ നിന്ന് ഒഴിവാക്കി. 2024–25ലെ വിഹിതം ഏറ്റെടുക്കാതെ പാഴാക്കിയെങ്കിലും 2023–24ലെ വിഹിതം കുറച്ചൊക്കെ വിതരണം ചെയ്തതിനാൽ കേരളം പട്ടികയിൽ നിന്നു പുറത്താകാതെ കഷ്ടിച്ചു രക്ഷപ്പെട്ടു. കേരളം അടക്കം 16 സംസ്ഥാനങ്ങളിൽ മാത്രമാകും ഇനി വിതരണം. കേന്ദ്ര സർക്കാർ പുതുക്കിയ മണ്ണെണ്ണ അലോട്മെന്റ് നയം പ്രഖ്യാപിച്ചതോടെയാണ് ഈ മാറ്റം.
പാചകം ഉൾപ്പെടെ വീട്ടാവശ്യങ്ങൾക്ക് സബ്സിഡി ഇനത്തിലും മത്സ്യബന്ധനം, മേളകൾ, പ്രദർശനങ്ങൾ, പകർച്ചവ്യാധികൾ, ദുരന്തങ്ങൾ എന്നിങ്ങനെ പ്രത്യേക ആവശ്യങ്ങൾക്ക് നോൺ സബ്സിഡി ഇനത്തിലും വെവ്വേറെയായി ഇനി വിഹിതം ഉണ്ടാകില്ല. 3 മാസം കൂടുമ്പോൾ ഒറ്റ വിഹിതമാകും. എന്നാൽ, പ്രകൃതി ദുരന്തങ്ങളും മേളകളും യാത്രകളും ഉൾപ്പെടെ പ്രത്യേക ആവശ്യങ്ങൾക്ക് അപേക്ഷിച്ചാൽ ആവശ്യമെങ്കിൽ പ്രത്യേക വിഹിതം നൽകും. ത്രൈമാസ വിഹിതം അതത് കാലയളവിൽ തന്നെ സംസ്ഥാനങ്ങൾ ഏറ്റെടുത്തു വിതരണം ചെയ്യണം. അടുത്ത ക്വാർട്ടറിലേക്കു മാറ്റി നൽകില്ല. ഈ സാമ്പത്തിക വർഷം തുടങ്ങി 3 വർഷത്തേക്കാണു പുതുക്കിയ നയം. കഴിഞ്ഞ 3 വർഷം കേന്ദ്രം അനുവദിച്ചതിൽ ഏറ്റെടുത്തു വിതരണം ചെയ്തതിന്റെ ഏറ്റവും ഉയർന്ന അളവാകും മണ്ണെണ്ണയുടെ വാർഷിക അലോട്മെന്റ്.
ജൂണിനു മുൻപ് ഏറ്റെടുത്തില്ലെങ്കിൽ കേരളവും പുറത്ത്
കേന്ദ്രത്തിന്റെ പുതുക്കിയ മണ്ണെണ്ണ വിതരണ നയം സംബന്ധിച്ച് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ 22നു മുൻപ് മറുപടി നൽകണം. നിലവിൽ കേന്ദ്രം അഡ്ഹോക് ആയി ഏപ്രിൽ– ജൂൺ ക്വാർട്ടറിലേക്ക് അനുവദിച്ച 5676 കിലോ ലീറ്റർ (56.76 ലക്ഷം ലീറ്റർ) ജൂൺ 30നു മുൻപ് ഏറ്റെടുത്തില്ലെങ്കിൽ കേരളവും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടും. മണ്ണെണ്ണ ഡീലർമാരുടെ സംഭരണ, വിൽപന ലൈസൻസുകളും ജിഎസ്ടി റജിസ്ട്രേഷനും പിഴ കൂടാതെ പുതുക്കി നൽകാനും ലീക്കേജ് അലവൻസ് പുനഃസ്ഥാപിക്കാനും റേഷൻ വ്യാപാരികൾക്കുള്ള വിതരണ കമ്മിഷൻ കൂട്ടി നൽകാനും നടപടി സ്വീകരിക്കാത്തതിനാൽ ഇതു വരെ റേഷൻ മണ്ണെണ്ണ വിതരണം പുനരാരംഭിച്ചിട്ടില്ല.