ഓണറേറിയം കുടിശിക; ആശാ വർക്കർമാർ മാർച്ച് നടത്തി

Mail This Article
തിരുവനന്തപുരം ∙ ഫെബ്രുവരി മുതലുള്ള ഓണറേറിയം കുടിശികയായതോടെ ദുരിതത്തിലായ ആശാ വർക്കർമാർ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എൻഎച്ച്എം ഓഫിസിലേക്ക് മാർച്ച് നടത്തി.ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ തുടരുന്ന രാപകൽ സമരവേദിയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി ഉദ്ഘാടനം ചെയ്തു.
ആശാവർക്കർമാർ ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ചു. ഓണറേറിയം എല്ലാ മാസവും വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതായി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ മന്ത്രി നൽകിയ ഉറപ്പു പാലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ഓണറേറിയം: ഉറപ്പ് പാലിക്കാനാവില്ലെന്ന് ധനവകുപ്പ്
∙ആശാ വർക്കർമാരുടെ കുടിശികയായ ഓണറേറിയം വിതരണം ചെയ്യാനുള്ള നടപടികൾ അന്തിമഘട്ടത്തിലെന്നു ധനവകുപ്പ് ഉദ്യോഗസ്ഥർ. സർക്കാർ സാമ്പത്തികപ്രതിസന്ധിയിലായതിനാലാണു വിതരണം വൈകിയത്. എല്ലാ മാസവും ഓണറേറിയം നൽകാമെന്ന ഉറപ്പ് അതേപടി പാലിക്കാനാവില്ലെന്നും അവർ അറിയിച്ചു.