ഇപ്പോഴല്ലെങ്കിൽ ഇനിയെപ്പോ; ഇതാണു പഞ്ചാര പായസംപോലുള്ള പ്രണയം
Mail This Article
തൃശൂർ∙ ഇതാണു പഞ്ചാരപായസംപോലുള്ള പ്രണയം. കാലമെത്ര കഴിഞ്ഞാലും മധുരം ബാക്കിയാകുന്ന പ്രണയം. 67 വയസ്സായ കൊച്ചനിയൻ മേനോൻ 66 വയസ്സായ പി.വി.ലക്ഷ്മി അമ്മാളുടെ കഴുത്തിൽ താലികെട്ടുമ്പോൾ അതു പ്രായമേറിയിട്ടും കടുപ്പം കുറയാത്ത പ്രണയ മധുരമാണ്. പ്രത്യേകിച്ചും രണ്ടുപേരും വൃദ്ധസദനത്തിലെ അന്തേവാസികളായി കഴിയുമ്പോൾ. 30 നാണ് ഇവരുടെ വിവാഹം ലക്ഷ്മി അമ്മാളുടെ ഭർത്താവു ജി.കെ.കൃഷ്ണയ്യർ എന്ന സ്വാമി 22 വർഷം മുൻപുമരിച്ചു. നഗരത്തിലെ നല്ല ബ്രാഹ്മണ പാചകത്തിന്റെ ആളായിരുന്നു സ്വാമി. അദ്ദേഹത്തിന്റെ നിഴലായി നിന്നിരുന്ന ഇരിങ്ങാലക്കുടക്കാരൻ കൊച്ചനിയനോടു മരണക്കിടക്കയിൽവച്ചു സ്വാമി പറഞ്ഞു, ‘കാലശേഷം നീ അമ്മാളിനെ നോക്കണം.’
കൈ പിടിച്ചേൽപിക്കുകയും ചെയ്തു. അമ്മാൾ തനിച്ചാകുകയും രാമവർമപുരത്തെ കോർപറേഷൻ വൃദ്ധമന്ദിരത്തിലേക്കു താമസം മാറുകയും ചെയ്തു. കൊച്ചനിയൻ പാചകവുമായി നാടു ചുറ്റി. സദ്യയും പലഹാരമുണ്ടാക്കലുമായി അഗ്രഹാരങ്ങളിൽനിന്നു അഗ്രഹാരങ്ങളിലേക്കുള്ള യാത്ര. മനസ്സിലെ സ്നേഹം എന്തുകൊണ്ടോ ഇരുവരും തുറന്നു പറഞ്ഞില്ല. ഗുരുവായൂരിൽവച്ചു കൊച്ചനിയൻ പക്ഷാഘാതം വന്നു തളർന്നുവീണു. പിന്നീടു വയനാട്ടിലെ ഒരു സന്നദ്ധ സംഘടന അങ്ങോട്ടു കൊണ്ടുപോയി. അവിടെവച്ചു കൊച്ചനിയൻ തന്റെ മനസ്സിൽ അമ്മാളിനോടുള്ള പ്രണയം ഉദ്യോഗസ്ഥരോടു പറഞ്ഞു.
അവർ കൊച്ചനിയനെ തൃശൂർ സാമുഹിക നീതി വകുപ്പ് വൃദ്ധ സദനത്തിലേക്കു മാറ്റി . അപ്പോഴേക്കും അമ്മാളും കോർപറേഷൻ വൃദ്ധസദനത്തിൽനിന്നു അവിടെയെത്തിയിരുന്നു. ശരീരം തളർന്നു ഒരു കാലും കയ്യും അനക്കാൻ പ്രയാസപ്പെടുന്ന സമയമായതിനാൽ അമ്മാൾ കൊച്ചനിയനു താങ്ങാകാൻ തീരുമാനിച്ചു ചികിത്സയിലൂടെ കൊച്ചനിയന്റെ കൈകാലുകളുടെ ചലന ശേഷി ഭാഗികമായി തിരിച്ചു കിട്ടിത്തുടങ്ങിയിട്ടുണ്ട്. 30നു ഇവരുടെ വിവാഹം നടത്താൻ വൃദ്ധസദനം മാനേജുമെന്റ് കമ്മറ്റി തീരുമാനിച്ചു. ആദ്യ വിവാഹത്തിന്റെ അൻപതാം വർഷം അമ്മാളിന്റെ രണ്ടാം വിവാഹം. ‘മനസ്സിൽ സ്നേഹം കെട്ടിവച്ചിട്ടുകാര്യമില്ല. അദ്ദേഹത്തിനു വയ്യാതായി. ഇപ്പോൾ കൂടെ നിന്നില്ലെങ്കിൽ പിന്നെ എപ്പോൾ നിൽക്കാനാ.