100 മോതിരക്കുരുക്കിന്റെ കഥ പറയും ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ
Mail This Article
ഇരിങ്ങാലക്കുട ∙ വിരലുകളിൽ മോതിരങ്ങൾ ഉൗരാക്കുരുക്കാവുമ്പോൾ പണിയാവുന്നത് അഗ്നിരക്ഷാ സേനയ്ക്ക്. മോതിരങ്ങൾ അലർജിയുണ്ടാക്കുകയോ വേദന തുടങ്ങുകയോ ചെയ്യുമ്പോഴാണ് പലരും ഉൗരിയെടുക്കാൻ ശ്രമിക്കുക. അതിന് കഴിയാതെ വരുമ്പോൾ ആദ്യം ഓടി വരുന്നത് ഫയർ സ്റ്റേഷനുകളിലേക്കാണ്. ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിൽ ഇതുവരെ ഉൗരിയെടുത്തത് നൂറോളം മോതിരങ്ങളാണ്. ഉൗരിയെടുത്ത മോതിരങ്ങളിൽ സ്വർണമല്ലാത്തവ കമ്പിയിൽ കോർത്ത് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്.
ഉത്സവ പറമ്പുകളിൽ നിന്നോ ഓൺലൈൻ സെറ്റുകളിൽ നിന്നോ വാങ്ങുന്ന മോതിരങ്ങളാണ് പലപ്പോഴും അലർജിയുണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം കിഴുത്താണി സ്വദേശി പ്ലാക്കൽ ഷിജോവിന്റെ വിരലിൽ കുടുങ്ങിയ മോതിരമാണ് ഇത്തരത്തിൽ മുറിച്ചെടുത്തത്. സ്റ്റേഷൻ ഓഫിസർ പി.വെങ്കിട്ടരാമൻ, സീനിയർ എഫ്ആർഒ ജോജി വർഗീസ് എന്നിവരുടെ മേൽനോട്ടത്തിൽ എഫ്ആർഒമാരായ സുദർശനൻ, അരുൺ ജി.നാഥ്, എം. മനോജ് എന്നിവരാണ് മോതിരങ്ങൾ ഉൗരിയെടുക്കുന്നത്.