കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു
Mail This Article
മരോട്ടിച്ചാൽ∙ കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയയാൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭാര്യ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മാന്ദാമംഗലം സിമ്പോക്കുന്ന് കുണ്ടൂക്കാരൻ വീട്ടിൽ ദാമോദരനാണ് ( ഉണ്ണിച്ചെക്കൻ - 67) മരിച്ചത്. ഞായറാഴ്ചയാണ് ദാമോദരനും ഭാര്യ തങ്കയും പുളിഞ്ചിക്കായ (സോപ്പ് നിർമാണത്തിനു ഉപയോഗിക്കുന്നത്) പെറുക്കാൻ പോയത്. സ്ഥിരമായി കാട്ടിൽ പോകാറുള്ള ഇവർ ദിവസങ്ങൾ കഴിഞ്ഞാണ് മടങ്ങുക. ഇന്നലെ രാവിലെ ചക്കപ്പാറയിൽ വച്ചാണ് ഇവർ ആനകളുടെ മുന്നിൽ അകപ്പെട്ടത്. നടക്കാൻ ബുദ്ധിമുട്ടുള്ള ദാമോദരന് ഓടി മാറാൻ സാധിച്ചില്ല.
ആന ദാമോദരനെ തുമ്പിക്കൈ ഉയർത്തി വീശിയടിച്ചു. സംഭവം കണ്ട തങ്ക ഓടി മാറുകയായിരുന്നു. നിലത്തു വീണ ദാമോദരൻ തൽക്ഷണം മരിച്ചു. തിരികെ മലയിറങ്ങി വാച്ചർമാരെ കണ്ട് തങ്ക വിവരങ്ങൾ അറിയിക്കുകയായിരുന്നു. തങ്കയെ വീട്ടിലെത്തിച്ച ശേഷം വനപാലകർ മൃതദേഹത്തിന് കാവൽ നിന്നു. മൃതദേഹം നാട്ടുകാരുടെ സഹായത്തോടെ ചുമന്ന് താഴെയെത്തിച്ചു. ഇന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കൾ: ജയൻ, രാജൻ മരുമക്കൾ: ശ്രീജ, അനിത. കഴിഞ്ഞ വർഷവും ഇതേ രീതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി മരിച്ചിരുന്നു.