വീട്ടമ്മ മനംനൊന്തു ജീവനൊടുക്കിയ സംഭവത്തിൽ കോമരം അറസ്റ്റിൽ
Mail This Article
അന്തിക്കാട് ∙ രണ്ടു കുട്ടികളുടെ മാതാവായ വീട്ടമ്മ മനംനൊന്തു ജീവനൊടുക്കിയ സംഭവത്തിൽ കുടുംബക്ഷേത്രത്തിലെ കോമരം അറസ്റ്റിൽ. മണലൂർ പാലാഴി കാരണത്ത് ശ്രീകാന്തിനെയാണ് (25) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വഭാവദൂഷ്യമുണ്ടെന്ന് കോമരം പരസ്യമായി കൽപന പുറപ്പെടുവിച്ചതിന്റെ മനോവിഷമത്തിൽ മണലൂർ പടിഞ്ഞാറ് കാരണത്ത് ജോബിന്റെ ഭാര്യ ശ്യാംഭവി (32) ജീവനൊടുക്കിയെന്നാണ് കേസ്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ 25ന് ക്ഷേത്രത്തിലെ ചടങ്ങിനിടെ തുള്ളുന്നതിനിടയിലാണ് യുവതിക്കെതിരെ കൽപന പുറപ്പെടുവിച്ചത്.
ബന്ധുക്കളും വീട്ടുകാരുമടക്കം ഇരുനൂറോളം പേർക്കു മുന്നിൽ യുവതിക്കു സ്വഭാവദൂഷ്യമുണ്ടെന്നും ദേവിക്കു മുന്നിൽ പരസ്യമായി മാപ്പു പറയണമെന്നും കോമരം നിർദേശിച്ചു. ചടങ്ങിനു ശേഷം വീട്ടിലേക്കു പോയ യുവതിയെ പിന്നീടു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അപമാനം മൂലം മനംനൊന്താണ് യുവതി മരിച്ചതെന്നു കാട്ടി ഭർത്താവും സഹോദരനും പൊലീസിനു പരാതി നൽകി. അന്തിക്കാട് സിഐ പി.കെ. മനോജ്കുമാർ, എസ്ഐമാരായ കെ.ജെ. ജിനേഷ്, വി.എൻ.മണികണ്ഠൻ, സിപിഒമാരായ കെ.ബി. ഷറഫുദ്ദീൻ, കെ.എച്ച്. റഷീദ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.