കോവിഡ് 19 രോഗ സാധ്യത: മോഹനൻ വൈദ്യരെ ഐസലേഷൻ വാർഡിലേക്ക് മാറ്റും
Mail This Article
തൃശൂർ∙ കോവിഡ് 19 രോഗ സാധ്യത മൂലം പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യരെ ഇന്ന് ആലുവ സബ് ജയിലിലെ ഐസലേഷൻ വാർഡിലേക്കു മാറ്റിയേക്കും. ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ ഇപ്പോൾ അദ്ദേഹം കഴിയുന്ന വിയ്യൂർ ജയിലിലെത്തി സൂപ്രണ്ടുമായി സംസാരിച്ചിരുന്നു. മോഹനൻ വൈദ്യരെ മാറ്റണമെന്ന ആവശ്യം ഇന്നു ഡിഎംഒ ഡോ. കെ.ജെ. റീന രേഖാമൂലം സൂപ്രണ്ടിനെ അറിയിക്കും.
ആംബുലൻസും വിട്ടു നൽകും.ആരോഗ്യവകുപ്പ് ഇടപെട്ട് കഴിഞ്ഞയാഴ്ച ആലുവ ജില്ലാ ജയിലിലേക്കു മാറ്റി ഐസലേഷനിൽ പാർപ്പിച്ചിരിക്കുന്ന രണ്ടു തടവുകാരുമായി മോഹനൻ വൈദ്യർ ഇടപെട്ടെന്നാണു വിവരം.കോവിഡ് അടക്കമുള്ള രോഗങ്ങൾ സുഖപ്പെടുത്തുമെന്നു വാഗ്ദാനം നൽകി വ്യാജ ചികിത്സ നടത്തിയെന്ന കുറ്റം ചുമത്തിയാണ് മോഹനൻ വൈദ്യരെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തത്.
തെളിവെടുപ്പിനായി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും കോവിഡ് സംശയിക്കുന്ന തടവുകാരുമായി അദ്ദേഹം ഇടപെട്ടുവെന്നു ജയിൽ അധികൃതർ രേഖാമൂലം കോടതിയെ അറിയിച്ചതിനാൽ കസ്റ്റഡി അപേക്ഷ തള്ളിയിരുന്നു. ഇതോടെ 14 മുതൽ 28 ദിവസം വരെ മോഹനൻ വൈദ്യർ കോവിഡ് നിരീക്ഷണത്തിൽ കഴിയേണ്ടിവരും. ഇദ്ദേഹത്തിന്റെ സ്രവം ശേഖരിച്ചു പരിശോധനയ്ക്ക് അയയ്ക്കേണ്ടിയും വരും.