ചുട്ടുപൊള്ളി തൃശൂർ
Mail This Article
തൃശൂർ ∙ ജില്ലയിൽ ഇന്നും നാളെയും പകൽ താപനില നിലവിലുള്ളതിനേക്കാൾ 4 ഡിഗ്രി വരെ വർധിക്കുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പകൽ താപനില 3 ഡിഗ്രി സെൽഷ്യസ് വരെ ഉയർ ഇടയുണ്ടെന്ന മുന്നറിയിപ്പ് നിലവിലുണ്ടായിരുന്ന ഇന്നലെ വെള്ളാനിക്കരയിൽ രേഖപ്പെടുത്തിയത് 39.9ഡിഗ്രിയുടെ റെക്കോർഡ് ചൂടാണ്. പീച്ചിയിൽ 39 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ജില്ലയിൽ ഈ വർഷം രേഖപ്പെടുത്തിയ താപനിലകളിൽ ഏറ്റവും ഉയർന്നതാണ് ഇന്നലെ വെള്ളാനിക്കരയിൽ രേഖപ്പെടുത്തിയ 39.9 ഡിഗ്രി.
സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുതിയതും ജില്ലയിലായിരുന്നു. പകൽ ചൂട് 37 ഡിഗ്രി സെൽഷ്യസിനേക്കാൾ ഉയരുന്ന സാഹചര്യമാണു ജില്ലയിലുള്ളത്. തൃശൂരിനൊപ്പം ഇന്നും നാളെയും കോഴിക്കോട് ജില്ലയിലും താപനില സാധാരണയേക്കാൾ ഉയരാൻ സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ രേഖപ്പെടുത്തുന്ന ദിനാന്തരീക്ഷ താപനില മിക്ക ദിവസങ്ങളിലും 2 മുതൽ 4 വരെ ഡിഗ്രി സെൽഷ്യസ് വരെ വ്യതിയാനം കാണിക്കുന്നുണ്ട്. ഇതിനാൽ ചൂടു കാരണമുള്ള ആരോഗ്യ പ്രശ്നങ്ങളെ കരുതിയിരിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിരുന്നു.
∙ അൾട്രാവയലറ്റും സീസൺ ചൂടും
കേരളത്തിൽ ഉൾപ്പെടെ അൾട്രാവയലറ്റ് (യുവി) ഇൻഡക്സ് വീണ്ടും അപകടകരമായ അളവിലേക്ക് ഉയരുന്നതായി കാലാവസ്ഥ വിദഗ്ധർ. ശരാശരി താപനിലയിലും വർധനയുണ്ട്. ഇതു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നതാണ്. ലോക്ഡൗൺ കാലമായതിനാലാണ് ചൂട് പ്രശ്നം നേരിട്ട് ജനങ്ങളെ ബാധിക്കാത്തത്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ സീസൺ പ്രവചന ബുള്ളറ്റിൻ പ്രകാരം ഏപ്രിൽ–മേയ് മാസങ്ങളിൽ ഉയർന്ന താപനിലയും കുറഞ്ഞ താപനിലയും ഒരു ഡിഗ്രി സെൽഷ്യസ് കൂടാൻ സാധ്യതയുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിനും തമിഴ്നാടിനുമാണ് പ്രധാന ഭീഷണി. കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളും യുവി ഇൻഡക്സ് പ്രകാരം അപകട മേഖലയാണ്.