45–ാം പിറന്നാളിന്റെ പെരുമയിൽ ആനകളുടെ ‘പൊന്നാപുരംകോട്ട’
Mail This Article
ഗുരുവായൂർ ∙ ദേവസ്വം ആനത്താവളമായ പുന്നത്തൂർകോട്ടയിൽ ആനകളുടെ ഗൃഹപ്രവേശം നടന്നിട്ട് ഇന്ന് 45 വർഷം പൂർത്തിയാകുന്നു. 1975 ജൂൺ 25ന് ആണ് ഗജരാജൻ ഗുരുവായൂർ കേശവന്റെ നേതൃത്വത്തിൽ ദേവസ്വത്തിന്റെ 20 ആനകൾ ഗുരുവായൂരിൽ നിന്നു ഘോഷയാത്രയായി പുന്നത്തൂർകോട്ടയിലെത്തിയത്. അന്ന് 26 ആനകൾ ഉണ്ടായിരുന്നു.
പത്മനാഭൻ മദപ്പാടിലായതിനാൽ ഘോഷയാത്രയിൽ ഉണ്ടായില്ല. അന്നത്തെ കൂട്ടത്തിൽ ഇനി അവശേഷിക്കുന്നത് രാധാകൃഷ്ണൻ, ദേവി, നന്ദിനി, താര എന്നീ ആനകൾ മാത്രം. പുന്നത്തൂർ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന പുന്നത്തൂർകോട്ടയും 9.75 ഏക്കർ സ്ഥലവും 1.60 ലക്ഷം രൂപയ്ക്കാണ് ദേവസ്വം വാങ്ങിയത്. ഇപ്പോഴത്തെ ശ്രീവത്സം ഗെസ്റ്റ്ഹൗസ് നിൽക്കുന്ന സാമൂതിരി കോവിലകം വക 2.77 ഏക്കർ പറമ്പിലാണ് അതുവരെ ആനകളെ കെട്ടിയിരുന്നത്. പുന്നത്തൂർകോട്ടയിലെത്തിയതിനു ശേഷം ആനകളുടെ എണ്ണം 65 വരെയെത്തി. ഇപ്പോൾ ആനകൾ 47.