ആ കടലിൽ വിളിപ്പാടകലെ അവരുണ്ടായിരുന്നു; മക്കളെ കാണാതായത് അറിയാതെ
Mail This Article
ചാവക്കാട്∙ അതേ കടലിൽ മീനിനായി വലയെറിഞ്ഞിരുന്ന അവരറിഞ്ഞില്ല, വിളിപ്പാടകലെ മക്കൾ വെള്ളത്തിൽ മുങ്ങിത്താണുകൊണ്ടിരിക്കുകയാണ്. ജീവിതം ഇരട്ടപ്പുഴ സ്വദേശികളായ വലിയകത്ത് ജനാർദനനും കരിമ്പാച്ചൻ സുബ്രഹ്മണ്യനും ബ്ലാങ്ങാട് കടലിൽ മീൻപിടിക്കുന്ന സമയത്താണ് ഇവരുടെ മക്കളായ ജിഷ്ണുവിനെയും (23), ജഗന്നാഥനെയും (20) തീരക്കടലിൽ കാണാതായത്. മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
കടലിൽ മീൻ പിടിച്ചിരുന്ന മത്സ്യബന്ധനയാനങ്ങളും കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും തിരച്ചിൽ നടത്തി. രണ്ട് മണിക്കൂറിനേഷം കരയിലെത്തിയപ്പോഴാണ് ഇരുവവരും മക്കളെ കാണാനില്ലെന്ന വിവരം അറിഞ്ഞത്.
കടലിലേക്കൊരു ഫോൺ കോൾ; രക്ഷിക്കാനായത് 2 ജീവൻ
തീരക്കടലിൽ മീൻപിടിച്ചിരുന്ന തൊഴിലാളികൾ വഞ്ചിയിലെത്തി രക്ഷിച്ചത് 2 ജീവനുകൾ. കടപ്പുറം പാറൻപടിയിൽ കടലിൽ മുങ്ങിത്താഴുന്നതിനിടെ കൈ ഉയർത്തികാട്ടിയ സരിനെയും കരയിലേക്കു നീന്തിയ കണ്ണനെയും ആണ് മത്സ്യത്തൊഴിലാളികൾ രക്ഷിച്ചത്.
പാറൻപ്പടി സ്വദേശിയാണു കടലിലേക്കു ഫോൺ വിളിച്ച് മത്സ്യത്തൊഴിലാളികളെ വിവരം അറിയിച്ചത്.കടലിൽ മുങ്ങിത്താഴ്ന്ന വിഷ്ണുരാജിനെ ഇവർ പൊക്കിയെടുത്തെങ്കിലും രക്ഷിക്കാനായില്ല.‘10 മിനിട്ടോളം കടലിൽ ഒഴുകി നടന്നപ്പോൾ രക്ഷപ്പെടാൻ കഴിയുമെന്നു കരുതിയില്ല. മത്സ്യത്തൊഴിലാളികളെത്താൻ 2 മിനിറ്റു കൂടി കഴിഞ്ഞിരുന്നെങ്കിൽ താനും മരിച്ചുപോയേനെ’ ഇതു പറയുമ്പോഴും സരിന്റെ കണ്ണുകളിലെ ഭീതിയൊഴിഞ്ഞിട്ടില്ല.